അസമില്‍ പ്രളയം രൂക്ഷം: ആറ് ജില്ലകളില്‍ 4.45 ലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍; 631 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

അസമില്‍ പ്രളയം രൂക്ഷം: ആറ് ജില്ലകളില്‍ 4.45 ലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍; 631 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍


ഗുവാഹത്തി: അസമില്‍ പ്രളയ സാഹചര്യം ഗുരുതരമായി തുടരുന്നു. ആറ് ജില്ലകളിലായി 4.45 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായി ദുരന്ത റിപ്പോര്‍ട്ടിങ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (ഡി ആര്‍ ഐ എം എസ്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ശിവസാഗര്‍, ഗൊലാഘട്ട്, ചരൈദിയോ, ജോര്‍ഹട്ട്, നാഗാവ്, കാമ്രൂപ് (മെട്രോപൊളിറ്റന്‍) എന്നീ ജില്ലകളിലാണ് പ്രളയബാധ രൂക്ഷമായിരിക്കുന്നത്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എ എസ് ഡി എം എ) കണക്കുകള്‍ പ്രകാരം ജൂലൈ 27ന് രാത്രി എട്ട് മണിവരെ 21 റവന്യൂ സര്‍ക്കിളുകളിലായി 631 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.

ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് ചരൈദിയോ ജില്ലയിലാണ്. ഇവിടെ 1.88 ലക്ഷം പേരെ പ്രളയം ബാധിച്ചു. ശിവസാഗര്‍ ജില്ലയില്‍ 1.44 ലക്ഷം പേര്‍ ദുരിതത്തിലായി.

പ്രളയത്തില്‍ കൃഷിമേഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി. 37,139.52 ഹെക്ടര്‍ കൃഷിയിടങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മൃഗസംരക്ഷണ മേഖലയെയും പ്രളയം ഗുരുതരമായി ബാധിച്ചു.

2.56 ലക്ഷത്തിലധികം മൃഗങ്ങളെ പ്രളയം ബാധിച്ചതായും 26,000-ത്തിലധികം കന്നുകാലികള്‍ ഒഴുകിപ്പോയതായും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തെ നദികളില്‍ നുമാലിഗഡിലെ ധന്‍സിരി (സൗത്ത്) നദി അപകടനിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. എന്നാല്‍ ഇതുവരെ ഒരു നദിയും ഏറ്റവും ഉയര്‍ന്ന പ്രളയനില  മറികടന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രളയബാധിതര്‍ക്ക് സഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 184 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ 28,695 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 97 ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും 42 ഭിന്നശേഷിക്കാരും ഉള്‍പ്പെടുന്നു.

ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ് ഡി ആര്‍ എഫ്), ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ ഡി ആര്‍ എഫ്), പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനായി 67 ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്.

പ്രളയജലം വിവിധ ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ജോര്‍ഹട്ട്, ശിവസാഗര്‍, ചരൈദിയോ ജില്ലകളിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാവുകയോ ഇടിഞ്ഞുപോകുകയോ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

171 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും 4,667 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശിവസാഗര്‍, ജോര്‍ഹട്ട് ജില്ലകളിലെ നിരവധി പ്രൈമറി സ്‌കൂളുകളും വെള്ളത്തിനടിയിലാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു.

കാമ്രരൂപ് മെട്രോപൊളിറ്റന്‍ ജില്ലയില്‍ ദിസ്പൂര്‍ റവന്യൂ സര്‍ക്കിളിന് കീഴിലുള്ള ചാന്ദ്മാരി മേഖലയില്‍ നഗരപ്രളയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.

ഏറ്റവും കൂടുതല്‍ ബാധിച്ച ശിവസാഗര്‍, ഗൊലാഘട്ട് ജില്ലകളില്‍ അരി, പരിപ്പ്, ഉപ്പ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) അസം സംസ്ഥാന അധ്യക്ഷന്‍ അഹമ്മദ് അലി അയ്യൂബി പറഞ്ഞു. സ്ഥിതി വളരെ മോശമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രിയും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അസം സര്‍ക്കാര്‍ ഇവിടെ റേഷന്‍ ലഭ്യമാക്കിയതായും ഇതുവരെ 2,400 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തുവെന്നും അയ്യൂബി പറഞ്ഞു.