കാനഡയില്‍ 139 മില്യണ്‍ ഡോളറിന്റെ ലഹരിവേട്ട; ഇന്ത്യന്‍ വംശജരടക്കം 21 പേര്‍ പ്രതികള്‍

കാനഡയില്‍ 139 മില്യണ്‍ ഡോളറിന്റെ ലഹരിവേട്ട; ഇന്ത്യന്‍ വംശജരടക്കം 21 പേര്‍ പ്രതികള്‍


ഒന്റാറിയോ: ഒന്റാറിയോയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നില്‍ 21 പേര്‍ക്കെതിരെ പൊലീസ് കുറ്റം ചുമത്തി. 'പ്രോജക്ട് ബേ' എന്ന പേരില്‍ നടന്ന സംയുക്ത അന്വേഷണത്തില്‍ ഏകദേശം 1.7 ടണ്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇവയുടെ മൂല്യം 139 മില്യണ്‍ കാനേഡിയന്‍ ഡോളറിലേറെ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

വിന്‍ഡ്‌സര്‍ പൊലീസ്, ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ്, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി, മറ്റ് നിയമപാലന ഏജന്‍സികള്‍ എന്നിവ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ ലഹരിക്കടത്ത് ശൃംഖല തകര്‍ത്തത്. കൊക്കെയ്ന്‍, മെത്താംഫെറ്റമിന്‍, ഓപിയം ഉള്‍പ്പെടെയുള്ള വന്‍തോതിലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

അന്വേഷണത്തില്‍, നിയമാനുസൃത ചരക്കുഗതാഗത ശൃംഖലയെ മറയാക്കി കൊമേഴ്സ്യല്‍ ട്രക്ക് ഡ്രൈവര്‍മാരെ ഉപയോഗിച്ച് അതിര്‍ത്തി കടന്ന് ലഹരിവസ്തുക്കള്‍ കടത്തുന്ന 'ബ്രോക്കര്‍ മോഡല്‍' പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി. പ്രതികളില്‍ പലരും ഇന്ത്യന്‍ വംശജരായ ട്രക്ക് ഡ്രൈവര്‍മാരാണെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.