ഐഷ ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എകെജി ഭവനിൽ; നാ‌ടകീയ രം​ഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥയോട് തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ്

ഐഷ ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എകെജി ഭവനിൽ; നാ‌ടകീയ രം​ഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥയോട് തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ്


ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തില്‍ സജീവ സാന്നിധ്യവും ജെഎൻയു എസ്എഫ്‌ഐ നേതാവുമായ ഐഷ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ എകെജി ഭവനില്‍ എത്തിയ ഡല്‍ഹി പൊലീസിന്റെ നടപടിയെ സിപിഎം നേതാക്കള്‍ ചോദ്യം ചെയ്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്യാതെ മടങ്ങി.

2021ല്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഐഷ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് എകെജി ഭവനില്‍ എത്തിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ എകെജി ഭവനില്‍ എത്തിയപ്പോള്‍ ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ള നേതാക്കളാണ് തടഞ്ഞത്. എന്തടിസ്ഥാനത്തിലാണ് പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. 

'അകത്തുകയറാന്‍ എവിടെ നിന്നാണ് ധൈര്യം? 30ന് കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ അവര്‍ അവിടെ ഹാജരാകും. വര്‍ഷങ്ങളായുള്ള കേസാണ്. അതിനിടെ നിങ്ങള്‍ ഒരു സീന്‍ ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ജന്തര്‍മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരോട് ഒരു ദയയും കാണിക്കില്ല എന്ന സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്'- ജോണ്‍ ബ്രിട്ടാസ് തര്‍ക്കിച്ചു. 

'നിങ്ങള്‍ക്ക് എന്തുകൊണ്ട് പൊലീസ് യൂണിഫോമില്ല. നിങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ഭാഗമാണോ? എനിക്ക് നിങ്ങള്‍ ആരെന്ന് അറിയണം. എവിടെ നിങ്ങളുടെ നെയിം ബോര്‍ഡും യൂണിഫോമും? നിങ്ങള്‍ക്ക് ഇങ്ങനെ വരാന്‍ സാധിക്കുമോ? ഞാന്‍ ഒരു പാര്‍ലമെന്റ് അംഗമാണ്.'- ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. ഹൈക്കോടതി കേസുമായി ബന്ധപ്പെട്ടാണ് താന്‍ ഇവിടെ വന്നതെന്നും മഴയായത് കൊണ്ടാണ് യൂണിഫോം ധരിക്കാതിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. എന്നാല്‍ മറുപടിക്ക് വഴങ്ങാന്‍ ജോണ്‍ ബ്രിട്ടാസ് കൂട്ടാക്കിയില്ല. 'പൊലീസ് നടപടിക്ക് നിങ്ങള്‍ യൂണിഫോമില്‍ എത്തണം. നിങ്ങള്‍ തിരിച്ചുപോയി യൂണിഫോം ധരിച്ച് വരാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു'- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഏറെനേരത്തെ തര്‍ക്കത്തിന് ഒടുവില്‍ ഡല്‍ഹി പൊലീസ് താത്കാലികമായി മടങ്ങുകയായിരുന്നു.

ഒരു പ്രതികാര നടപടിയും ഉണ്ടാവില്ലെന്നും വിദ്യാര്‍ഥികളുടെ പേരില്‍ കേസ് എടുക്കില്ലെന്നും പറഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞതായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ കള്ളം പറഞ്ഞ് പറ്റിക്കാം എന്നാണ് മോദിയും അമിത് ഷായും കൂടി തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഇത് ഉണ്ടായത്. ഇത് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ക്രിമിനല്‍ കുറ്റമാണ്. പൊലീസ് വേഷത്തിലല്ല അവര്‍ വന്നത്. സോനം വാങ്ചുക്കിനെ സമരസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയത് പോലെ ഐഷി ഘോഷിനെ പാര്‍ട്ടി ഓഫീസില്‍ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയാണ് മോദിയും അമിത് ഷായും ഡല്‍ഹി പൊലീസും ചേര്‍ന്ന് തയ്യാറാക്കിയത് എന്ന് വേണം അനുമാനിക്കാനെന്നും എം എ ബേബി ആരോപിച്ചു. 2021ല്‍ ബംഗ്ലാ ഭവന് മുന്നില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു. ഈ സമരത്തില്‍ പങ്കെടുത്തവരെ വെറുതെ വിടില്ല എന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.