സഹപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; ബംഗാളിലെ മുതിര്‍ന്ന നേതാവിനെ സിപിഎം പുറത്താക്കി

സഹപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; ബംഗാളിലെ മുതിര്‍ന്ന നേതാവിനെ സിപിഎം പുറത്താക്കി


കൊല്‍ക്കത്ത: സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍, ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. മുന്‍ മന്ത്രിയും മൂന്ന് തവണ ലോക്‌സഭാംഗമായിരുന്ന ബന്‍സ ഗോപാല്‍ ചൗധരിയെയാണ് സിപിഎം പുറത്താക്കിയത്.

പാര്‍ട്ടിയുടെ വനിത നേതാവിന്റെ പരാതിയിലാണ് നടപടി. വാട്‌സ് ആപ്പിലൂടെ സിപിഎം മുന്‍ വനിതാ കൗണ്‍സിലര്‍ക്ക് അശ്ലീല സന്ദേശം അയിച്ചിരുന്നു. ഈ അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹപ്രവര്‍ത്തക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നവംബറിലാണ് വനിതാ പ്രവര്‍ത്തക മുതിര്‍ന്ന നേതാവിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. തുടക്കം മുതലേ ഈ ആരോപണം ചൗധരി നിഷേധിക്കുകയും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് വനിത പ്രവര്‍ത്തക സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചത്. തുടര്‍ന്നാണ് പുറത്താക്കാനുള്ള പാര്‍ട്ടി തീരുമാനം.

എന്നാല്‍ പുറത്താക്കിയ വാര്‍ത്താക്കുറിപ്പില്‍ പുറത്താക്കാനുള്ള കാരണം പാര്‍ട്ടി വിശദീകരിച്ചിട്ടില്ല. ബംഗാളില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞടുപ്പുകളില്‍ മുന്നേറ്റം പൂജ്യമായിരിക്കാം. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ അത്തരം അത്തരം ദുഷ്പ്രവണതകള്‍ വച്ചുപുലര്‍ത്തില്ലെന്ന് ഒരു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു. പുറത്താക്കിയ നേതാവ് ഇനി തൃണമൂലിന്റെ ആസ്തിയായി മാറുമോയെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.