വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം മെയ് 2 ന്; പ്രധാനമന്ത്രിക്കായി കനത്ത സുരക്ഷാസന്നാഹം

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം മെയ് 2 ന്; പ്രധാനമന്ത്രിക്കായി കനത്ത സുരക്ഷാസന്നാഹം


തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കാന്‍ മെയ് 2 ന് തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്  തുറമുഖത്ത് ഒരുക്കുന്നത് കനത്ത സുരക്ഷ. പോലീസും എസ്പിജിയും ചേര്‍ന്നാണ് പഴുതുകളടച്ച് പ്രധാനമന്ത്രിയുടെ സുരക്ഷാചുമതല നിര്‍വഹിക്കുന്നത്.  വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്തൃതമായ പരിധിയിലും തിരുവനന്തപുരം ജില്ലയുള്‍പ്പെട്ട വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടല്‍ആകാശ പരിധിയില്‍ നിരീക്ഷണവും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തും.

കടല്‍പരിധിയില്‍ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും. ആദ്യമായാണ് വിഴിഞ്ഞം കടലിന്റെ പരിധിയില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ കപ്പലുകള്‍ ഒരുമിച്ചെത്തുക. ആകാശനിരീക്ഷണത്തിനായി വ്യോമസേനയുടെയും നാവികസേനയുടെയും സൈനികവിമാനങ്ങളും ഉണ്ടാകും. നാവികസേനയുടെ ഒരു സൈനിക കപ്പല്‍ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് വായുസേനയുടെ വിമാനത്തില്‍ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെ ശംഖുംമുഖത്തുള്ള ടെക്‌നിക്കല്‍ ഏരിയയില്‍ എത്തുമെന്നാണ് ലഭിച്ച വിവരം.

അവിടെനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ സൈനിക ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാവും വിഴിഞ്ഞം തുറമുഖത്തെ പ്രത്യേകമായി സജ്ജമാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങുക. രാവിലെ 11ന് എത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിവരെ തുറമുഖത്തുണ്ടാകുമെന്നാണ് വിവരം.