പശ്ചിമേഷ്യയില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രി

പശ്ചിമേഷ്യയില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രി


ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സജ്ജമാണെന്ന് പ്രതിരോധമന്ത്രി എസ് ജയശങ്കര്‍. രാജ്യസഭയിലാണ് മന്ത്രിയുടെ പ്രസ്താവന. പൗരന്മാരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും നിലവിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തര സാഹചര്യത്തില്‍ യുദ്ധക്കപ്പലിന് നങ്കൂരമിടാന്‍ കൊച്ചിയില്‍ അനുമതി നല്‍കിയതിന്റെ പേരില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയോട് നന്ദി അറിയിച്ചതായും മന്ത്രി പറഞ്ഞു.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ കാബിനറ്റ് യോഗം ചേര്‍ന്നതായും വിവിധ രാജ്യങ്ങളുമായി നയതന്ത്രചര്‍ച്ചകള്‍ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒരു കോടിയോളം ഇന്ത്യക്കാരാണ് ഉള്ളത്. ഇറാനില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.