വായു മലിനീകരണം തടയാന്‍ ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പദ്ധതി

വായു മലിനീകരണം തടയാന്‍ ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പദ്ധതി


ന്യൂഡല്‍ഹി: വായു മലിനീകരണ നിയന്ത്രണത്തിന് ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ജുലായ് നാലിനും 11നും ഇടയില്‍ പരീക്ഷണാര്‍ഥം മഴ പെയ്യിക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി.

ഡല്‍ഹിയുടെ ഏറ്റവും വലിയ പ്രശ്‌നമായ വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാവും ഇതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 3.21 കോടി രൂപ ചെലവില്‍ ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെയാണ് മഴ പെയ്യിക്കുക. 

90 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന മഴയാവും പെയ്യിക്കുക. വടക്കുപടിഞ്ഞാറന്‍, ഔട്ടര്‍ ഡല്‍ഹി എന്നിവിടങ്ങളിലേക്കും കുറഞ്ഞ സുരക്ഷാ വ്യോമമേഖലകളിലുമായി അഞ്ച് വിമാനങ്ങള്‍ ഇതിനായി സജ്ജീകരിക്കും.

മേഘങ്ങളില്‍ പ്രത്യേകതരം രാസവസ്തു വിതറിയാണ് (ക്ലൗഡ് സീഡിങ്) കൃത്രിമ മഴ പെയ്യിക്കുന്നത്. മഴമേഘങ്ങളില്‍ സ്വാഭാവികമായി നടക്കേണ്ട ഭൗതിക- രാസ പ്രവര്‍ത്തനങ്ങള്‍ സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ്, കറിയുപ്പ്, ദ്രവീകൃത പ്രൊപെയ്ന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ് കൃത്രിമ മഴ. ഭൂമിയില്‍നിന്ന് ഏകദേശം 16,000-20,000 അടി ഉയരത്തിലാണ് ഈ പ്രക്രിയ നടത്തുന്നത്.