ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ ബി ജെ പി; നിയമസഭാകക്ഷിയോഗം മാറ്റിവെച്ചു

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ ബി ജെ പി; നിയമസഭാകക്ഷിയോഗം മാറ്റിവെച്ചു


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. ബിജെപി നിയമസഭാ കക്ഷിയോഗം ഇന്ന് ( ഫെബ്രുവരി 17 ന്) ചേരാനായിരുന്നു ഏറ്റവുമൊടുവില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യോഗം ബുധനാഴ്ചത്തേക്ക് മാറ്റിയതായി ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചു.

ബുധനാഴ്ച ബിജെപി നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയും, വ്യാഴാഴ്ച പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നുമാണ് ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ബിജെപിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് നിയമസഭാകക്ഷി യോഗം നീളാന്‍ കാരണമെന്നാണ് സൂചന.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച് തിളക്കമാര്‍ന്ന വിജയം നേടിയ പര്‍വേശ് വര്‍മ്മയാണ് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനി. മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. വനിതാ മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍, രേഖ ഗുപ്ത, ശിഖ റോയ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കും. എഎപി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയാണ് ശിഖ റോയ് നിയമസഭയിലെത്തിയത്.

ജാതി സമവാക്യങ്ങളും ബിജെപി പരിഗണിക്കുന്നുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു എംഎല്‍എയെ ഉപമുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ഫെബ്രുവരി എട്ടിനാണ് പുറത്തു വന്നത്. 70 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റ് നേടി. 27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടപ്പോള്‍, മുഖ്യമന്ത്രിയായിരുന്ന അതിഷി വിജയിച്ചു.