അജിത് പവാറിന്റെ വിമാനാപകടം: വിഎസ്ആറിന് ഡി.ജി.സി.എയുടെ കടുത്ത നടപടി, എല്ലാ ലിയർജെറ്റുകളും നിലത്തിറക്കി

അജിത് പവാറിന്റെ വിമാനാപകടം: വിഎസ്ആറിന് ഡി.ജി.സി.എയുടെ കടുത്ത നടപടി, എല്ലാ ലിയർജെറ്റുകളും നിലത്തിറക്കി


മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരണപ്പെട്ട വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ വിഎസ്ആർ കമ്പനിക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കടുത്ത നടപടി സ്വീകരിച്ചു. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തനത്തിലുമുള്ള എല്ലാ ലിയർജെറ്റ് വിമാനങ്ങളും തൽക്ഷണം സർവീസിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടു.

പുതിയ എയർവർത്തിനസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വിമാനങ്ങൾ പറക്കാൻ അനുമതിയുണ്ടാകില്ലെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതുവരെ വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു.

അപകടത്തിന്റെ അടിസ്ഥാനകാരണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കമ്പനിയോട് നിർദേശം നൽകിയിട്ടുണ്ട്. വിമാനങ്ങളുടെ പരിപാലന രേഖകൾ, പൈലറ്റുമാരുടെ പരിശീലന വിവരങ്ങൾ, ഫ്‌ളൈറ്റ് ഓപ്പറേഷൻ മാനുവലുകൾ, സുരക്ഷാ ഓഡിറ്റ് രേഖകൾ എന്നിവ സമഗ്രമായി ഹാജരാക്കണമെന്നാണ് നിർദേശം.

വിമാനാപകട അന്വേഷണം ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. പരിപാലനത്തിലെ വീഴ്ച, സാങ്കേതിക പ്രശ്‌നങ്ങൾ, പ്രവർത്തനത്തിലെ അനാസ്ഥ തുടങ്ങിയ ഘടകങ്ങളുണ്ടോയെന്ന് വിശദമായി പരിശോധിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.

വിഎസ്ആർ വെഞ്ചേഴ്‌സ് ഒരു നോൺ ഷെഡ്യൂൾഡ് എയർ ഓപ്പറേറ്ററാണ്. സ്വകാര്യ ജെറ്റ് ചാർട്ടർ സർവീസുകൾ രാജ്യവ്യാപകമായി നടത്തുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സമ്പന്ന വ്യക്തികൾ, രാഷ്ട്രീയ നേതാക്കൾ, മെഡിക്കൽ അടിയന്തര സേവനങ്ങൾ എന്നിവർക്കാണ് പ്രധാനമായും സേവനം നൽകുന്നത്. ലിയർജെറ്റ് ഉൾപ്പെടെ ഏകദേശം ഏഴ് വിമാനങ്ങളാണ് കമ്പനിയുടെ ഫ്‌ളീറ്റിലുള്ളത്. എയർ ആംബുലൻസ് സേവനം, വിമാന മാനേജ്‌മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ തുടങ്ങിയവയും കമ്പനി നൽകുന്നുണ്ട്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ വിമാന സർവീസുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആറിന്റെ പ്രവർത്തനം കർശന നിരീക്ഷണത്തിലായിരിക്കും.