സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ധരിച്ചത് അയര്‍ലന്റിന്റെ പതാകയോ; സ്വാതന്ത്ര്യദിന വേഷത്തെ ചൊല്ലി മോഡിക്കെതിരെ കോണ്‍ഗ്രസ്

സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ധരിച്ചത് അയര്‍ലന്റിന്റെ പതാകയോ; സ്വാതന്ത്ര്യദിന വേഷത്തെ ചൊല്ലി മോഡിക്കെതിരെ കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യദിന വേഷത്തിലെ ത്രിവര്‍ണ പോക്കറ്റ് സ്‌ക്വയറിനെ ചൊല്ലി കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. പോക്കറ്റ് സ്‌ക്വയറിലെ കാവി, വെള്ള, പച്ച നിറങ്ങളുടെ ക്രമീകരണത്തെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ മോഡി ദേശീയപതാക ധരിച്ചതല്ലെന്നും ത്രിവര്‍ണ നിറങ്ങള്‍ ഉള്‍പ്പെടുത്തിയ പോക്കറ്റ് സ്‌ക്വയര്‍ മാത്രമാണിതെന്നും ചൂണ്ടിക്കാട്ടി നിരവധി സംഘപരിവാര്‍ അനുകൂലികള്‍ കോണ്‍ഗ്രസ് വിമര്‍ശനത്തെ എതിര്‍ത്തു.

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ആദ്യം വിഷയം ഉന്നയിച്ചത്. 'സാഹിബ് ഉര്‍ദുവില്‍ തിരംഗ ധരിച്ചതാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇന്ത്യയ്ക്ക് പകരം അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നത്?' എന്നായിരുന്നു ഖേരയുടെ സമൂഹമാധ്യമ കുറിപ്പ്. ഉര്‍ദു വലത്തുനിന്ന് ഇടത്തോട്ടാണ് എഴുതുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനതെയും സമാന വിമര്‍ശനവുമായി രംഗത്തെത്തി. മോഡിയുടെ പോക്കറ്റ് സ്‌ക്വയറിലെ നിറങ്ങളുടെ ക്രമം ദേശീയപതാകയിലെ കാവി, വെള്ള, പച്ച എന്ന ക്രമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 'ഇത് എന്തുതരം ത്രിവര്‍ണമാണ്? തലകീഴായാണ് കാണുന്നത്. ഇന്ത്യയുടേതിനേക്കാള്‍ അയര്‍ലന്‍ഡിന്റെ പതാകയോടാണ് സാമ്യം' എന്നായിരുന്നു ശ്രീനതെയുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളില്‍ വാദപ്രതിവാദം

കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കി. മോഡി ദേശീയപതാക ധരിച്ചിട്ടില്ലെന്നും അശോകചക്രമില്ലാത്ത മൂന്ന് മടക്കങ്ങളുള്ള പോക്കറ്റ് സ്‌ക്വയറാണ് ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി നിരവധി പേര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.

'ഇത് ദേശീയപതാകയല്ല. മൂന്ന് മടക്കങ്ങളുള്ള പോക്കറ്റ് സ്‌ക്വയറാണ്. മുന്നില്‍ കാവി, തുടര്‍ന്ന് വെള്ള, അവസാനം പച്ച എന്ന ക്രമത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്' എന്ന് ബി ജെ പി പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയ സന്തോഷ് പര്‍മാര്‍ പ്രതികരിച്ചു.

ദേശീയപതാക ലംബമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളും ചിലര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഫ്‌ളാഗ് കോഡ് പ്രകാരം ദേശീയപതാക ലംബമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ കാവി നിറം പതാകയുടെ വലതുവശത്തായിരിക്കണം. കാണുന്നയാളുടെ കാഴ്ചയില്‍ അത് ഇടതുവശത്തായാണ് പ്രത്യക്ഷപ്പെടുക.

മോഡിയുടെ സ്വാതന്ത്ര്യദിന വേഷത്തിനും ശ്രദ്ധ

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മോഡി ധരിക്കുന്ന വേഷം വര്‍ഷങ്ങളായി ശ്രദ്ധ നേടുന്നുണ്ട്. പ്രത്യേകിച്ച് വ്യത്യസ്ത ശൈലിയിലുള്ള തലപ്പാവുകളാണ് ഓരോ വര്‍ഷവും ശ്രദ്ധാകേന്ദ്രമാകാറുള്ളത്.

ഈ വര്‍ഷം തുടര്‍ച്ചയായ 13-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിനായി മോഡി പരമ്പരാഗത ചുവപ്പ് ബാന്ധേജ് തലപ്പാവാണ് ധരിച്ചത്. രാജസ്ഥാനിലും ഗുജറാത്തിലും പ്രചാരത്തിലുള്ള ടൈ-ആന്‍ഡ്-ഡൈ രീതിയിലുള്ള വസ്ത്രശൈലിയാണ് ബാന്ധേജ്. വെള്ള കുര്‍ത്ത-പൈജാമയ്‌ക്കൊപ്പം ബ്രൗണ്‍ നിറത്തിലുള്ള ജാക്കറ്റും അദ്ദേഹം ധരിച്ചിരുന്നു.

'സപ്തധാര' പരിഷ്‌കരണ റോഡ്മാപ്പ്

ഏകദേശം 75 മിനിറ്റ് നീണ്ട സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഏഴ് മേഖലകളിലായി പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുമെന്ന് മോഡി പ്രഖ്യാപിച്ചു. 'സപ്തധാര' എന്നാണ് അദ്ദേഹം ഈ ഏഴ് മേഖലകളടങ്ങിയ റോഡ്മാപ്പിനെ വിശേഷിപ്പിച്ചത്.

രാജ്യത്തെ ജെന്‍സി യുവാക്കളെയും അദ്ദേഹം അഭിസംബോധന ചെയ്തു. മത്സരപരീക്ഷകള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുമെന്നും ഒരു കോടി യുവാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലയില്‍ പരിശീലനം നല്‍കുമെന്നും പ്രഖ്യാപിച്ചു.

അതേസമയം, 'ദിമാഗി നക്‌സലുകള്‍' (വൈകാരിക/ ആശയപരമായ നക്‌സലുകള്‍) എന്ന മോഡിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പരാമര്‍ശം 'നിരാശയുടെ വ്യക്തമായ സൂചന'യാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.