ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യയ്ക്ക് ഇഡി 3.44 കോടി രൂപ പിഴ ചുമത്തി

ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യയ്ക്ക് ഇഡി 3.44 കോടി രൂപ പിഴ ചുമത്തി


ന്യൂഡല്‍ഹി: വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ് ഡി ഐ) ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തിയതായി ഏജന്‍സി ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പറഞ്ഞു.

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററിനെതിരെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം വിധി നിര്‍ണ്ണയ ഉത്തരവ് പുറപ്പെടുവിച്ച ഫെഡറല്‍ അന്വേഷണ ഏജന്‍സി അതിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ക്ക് 1.14 കോടിയിലധികം രൂപ പിഴ ചുമത്തി.

2023 ഓഗസ്റ്റ് 4 ന് ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യയ്ക്കും അതിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ക്കും ഫിനാന്‍സ് മേധാവിക്കും പ്രസ്തുത നിയമപ്രകാരമുള്ള വിവിധ 'ലംഘനങ്ങള്‍ക്ക്' കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് വിധിനിര്‍ണ്ണയ നടപടികള്‍ ആരംഭിച്ചത്.

ഡിജിറ്റല്‍ മീഡിയ വഴി വാര്‍ത്തകളും സമകാലിക സംഭവങ്ങളും അപ്ലോഡ്/ സ്ട്രീം ചെയ്യുന്ന കമ്പനിയായ ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യ 26 ശതമാനമായി എഫ് ഡി ഐ കുറയ്ക്കാതെ 100 ശതമാനമായി നിലനിര്‍ത്തിയത് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച ചട്ടങ്ങളുടെ 'ഗുരുതരമായ ലംഘനമാണ്' എന്ന് വൃത്തങ്ങള്‍ പറഞ്ഞു.

2019 സെപ്റ്റംബര്‍ 18ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) പുറത്തിറക്കിയ പ്രസ് നോട്ട് 4, സര്‍ക്കാര്‍ അനുമതി വഴി ഡിജിറ്റല്‍ മീഡിയയ്ക്ക് 26 ശതമാനം എഫ്ഡിഐ പരിധി വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.