ഗുജറാത്തില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: 8 മരണം; 15 ലേറെ പേര്‍ക്ക് പരിക്ക്

ഗുജറാത്തില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: 8 മരണം; 15 ലേറെ പേര്‍ക്ക് പരിക്ക്


അഹമ്മദാബാദ്: ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. 15 ലേറെ പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ വസ്ത്രാല്‍ ഏരിയയിലെ ടാലന്റ് ഫയര്‍വര്‍ക്ക്‌സ് പടക്കനിര്‍മ്മാണശാലയില്‍ വൈകിട്ട് 3.30ഓടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. 

സ്‌ഫോടന സമയത്ത് 20 ലേറെ തൊഴിലാളികള്‍ പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനശബ്ദം 5 കിലോമീറ്റര്‍ ദൂരെ വരെ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലൈസന്‍സ് റദ്ദാക്കിയിരുന്നെങ്കിലും, പടക്കനിര്‍മ്മാണശാല അനധികൃതമായി പ്രവര്‍ത്തനം തുടരുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.  വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും ആർ എ എഫും (റാപ്പിഡ് ആക്ഷൻ ഫോഴ്സ്) ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പൊട്ടിത്തെറിയിൽ പരിക്കേറ്റ ഒൻപത് പേരെയും ഉടനടി ചികിത്സയ്ക്കായി സിവിൽ ആശുപത്രിയിലേക്കും മണിനഗറിലെ എൽ ജി ആശുപത്രിയിലേക്കും മാറ്റി.

സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശമാകെ തീയും പുകയും വ്യാപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.