ന്യൂഡല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ പ്രതികാര താരിഫുകള്‍ 'ഭരണഘടനാ വിരുദ്ധമാണ്' എന്ന യു എസ് കോടതി വിധിയുടെ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഇന്ത്യ- യു എസ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുള്ള യു എസ് ചര്‍ച്ചാ സംഘം ജൂണ്‍ 5, 6 തിയ്യതികളില്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നും സ്രോതസ്സുകള്‍ സ്ഥിരീകരിച്ചു. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം കഴിഞ്ഞ വാരാന്ത്യത്തില്‍ ഒരാഴ്ച നീണ്ടുനിന്ന യു എസ് യാത്ര നടത്തിയിരുന്നു.
ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും പരിധിയില്ലാത്ത താരിഫ് ചുമത്താനുള്ള 'അപരിമിതമായ അധികാരം' യു എസ് പ്രസിഡന്റിനില്ലെന്നാണ് കോടതി പറഞ്ഞത്. അതിനാല്‍, ജൂലൈ 8 വരെ ട്രംപ് താത്ക്കാലികമായി നിര്‍ത്തിവച്ച താരിഫുകള്‍ കോടതി മാറ്റിവച്ചു.
എഫ് ടി എ ചര്‍ച്ചകളില്‍ യു എസ് കോടതി നല്‍കുന്ന അവസരം ഇന്ത്യ ഉപയോഗിക്കണമെന്നാണ് വ്യാപാര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഭീഷണികള്‍ വഴിയോ നിയമവിരുദ്ധമായ നടപടികളുടെ അടിസ്ഥാനത്തിലോ രൂപപ്പെടുത്തിയ ഏതൊരു കരാറിനെയും ഇന്ത്യ ചെറുക്കണമെന്ന് മുന്‍ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ അജയ് ശ്രീവാസ്തവ പറഞ്ഞു. ട്രംപ് കാലഘട്ടത്തിലെ ഈ താരിഫുകള്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കുക മാത്രമല്ല, യു എസ് ആഭ്യന്തര നിയമവും ലംഘിക്കുന്നുണ്ടെന്ന് യു എസ് കോടതി സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.