ന്യൂഡൽഹി: റാവൽപിണ്ടിയിലെ വ്യോമത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചതായി സമ്മതിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. മെയ് ഒമ്പത്, പത്ത് തീയതികളിലാണ് പാക് ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബ്രഹ്മോസ് ഉപയോഗിച്ച് തിരിച്ചടിച്ചത്. ആദ്യമായാണ് ഇന്ത്യ ഒരു സംഘർഷസാഹചര്യത്തിൽ ഈ ശബ്ദാതിവേഗ ക്രൂസ് മിസൈൽ ഉപയോഗിക്കുന്നത്.
പാകിസ്താനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം സ്ഥിരീകരിച്ചത്. പാക് സൈന്യം മെയ് 10 ന് പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. എന്നാൽ, പുലരുന്നതിനു മുമ്പുതന്നെ, പാകിസ്താനിലെ വിവിധ പ്രവിശ്യകളിൽ ദീർഘദൂര സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്ത്യ വർഷിച്ചതായി ഷഹബാസ് ഷെരീഫ് പറയുന്നു.
പടിഞ്ഞാറൻ അതിർത്തിയിലെ സിവിലിയൻ കേന്ദ്രങ്ങളിൽ പാകിസ്താൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതിന് മറുപടിയായി ഇന്ത്യ ലക്ഷ്യമിട്ട 11 സൈനിക കേന്ദ്രങ്ങളിൽ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളവും ഉൾപ്പെട്ടിരുന്നു. പാക് വ്യോമസേനയുടെ പ്രധാനതാവളങ്ങളിലൊന്നാണിത്. ഇവിടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്താന് കനത്ത നാഷനഷ്ടങ്ങളുണ്ടായിരുന്നു. വൻ സുരക്ഷയൊരുക്കിയിട്ടും മിസൈൽ പതിച്ചത് അന്താരാഷ്ട്രതലത്തിൽ നാണക്കേടുമുണ്ടാക്കി.
നൂർഖാൻ താവളം കൂടാതെ കൂടാതെ റഫീഖി, മുരിദ്, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലെ പാക് സൈനിക താവളങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. സ്‌കാർദു, ഭോലാരി, ജാക്കോബ്ബാദ്, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിരുന്നു. തുടർന്നാണ് പാകിസ്താന് വെടിനിർത്തൽ കരാറുമായി ഇന്ത്യയെ സമീപിക്കേണ്ടി വന്നത്.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരതയെ തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ ലോകമെമ്പാടുമുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനായാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരടങ്ങുന്ന പാകിസ്താൻ പ്രതിനിധി സംഘം നാല് സൗഹൃദ രാജ്യങ്ങളായ അസർബൈജാൻ, താജിക്കിസ്ഥാൻ, ഇറാൻ, തുർക്കി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയത്.
'മെയ് 10 ന് ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടു; അതുമനസിലാക്കി ഇന്ത്യ ബ്രഹ്മോസ് അയച്ചു' -തുറന്നു സമ്മതിച്ച് പാക് പ്രധാനമന്ത്രി
