ട്രംപിന് ആശ്വാസം; ആഗോള അധിക താരിഫ് തടഞ്ഞ വിധിക്ക് താല്‍ക്കാലിക സ്‌റ്റേ; നിയമാനുസൃതമായ 15% തീരുവ ചുമത്താന്‍ നീക്കം

ട്രംപിന് ആശ്വാസം; ആഗോള അധിക താരിഫ് തടഞ്ഞ വിധിക്ക് താല്‍ക്കാലിക സ്‌റ്റേ; നിയമാനുസൃതമായ 15% തീരുവ ചുമത്താന്‍ നീക്കം


ന്യൂയോര്‍ക്ക്: വിദേശരാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തി ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കിയ കോടതിയുത്തരവ് അപ്പീല്‍കോടതി മരവിപ്പിച്ചു. രാജ്യങ്ങള്‍ക്കു ചുമത്തിയ അധികത്തീരുവകള്‍ പത്തുദിവസത്തിനകം റദ്ദാക്കണമെന്ന മാന്‍ഹട്ടണിലെ അന്താരാഷ്ട്രവ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റെ ഉത്തരവാണ് ഒരുദിവസത്തിനകം അപ്പീല്‍കോടതി മരവിപ്പിച്ചത്. ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്‍കി.
അതേസമയം ലോകമെമ്പാടുമുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് താല്‍ക്കാലികമായി 15% താരിഫ് ചുമത്തുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ആലോചിക്കുന്നു. 150 ദിവസത്തേക്ക് 15% വരെ താരിഫ് അനുവദിക്കുന്ന നിലവിലുള്ള നിയമം യുഎസ് ഗവണ്‍മെന്റ് ഉപയോഗിച്ചേക്കാം എന്നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് വിധിച്ചുകൊണ്ട് മാന്‍ഹട്ടനിലെ വ്യാപാര കോടതി ആഗോള താരിഫ് തടഞ്ഞതിനെതുടര്‍ന്നാണ് ഭരണകൂടം 'പ്ലാന്‍ ബി' പരിഗണിക്കാന്‍ തുടങ്ങിയത്.

'1974 ലെ വ്യാപാര നിയമത്തിലെ ഒരിക്കലും ഉപയോഗിക്കാത്ത വ്യവസ്ഥ പ്രകാരം ആഗോള സമ്പദ്‌വ്യവസ്ഥയുടെ ചില ഭാഗങ്ങളില്‍ താരിഫ് ചുമത്താനുള്ള ഒരു താല്‍ക്കാലിക ശ്രമം ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയായി 150 ദിവസത്തെ കാലയളവിലേക്ക് 15% വരെ താരിഫ് ചുമത്താന്‍ ഭരണകൂടത്തെ അനുവദിക്കുന്നതാണ് ഈ നിയമം.

ഓരോ സുപ്രധാന വ്യാപാര പങ്കാളിക്കും പ്രത്യേക താരിഫുകള്‍ സൃഷ്ടിക്കാന്‍ ട്രംപിന് കൂടുതല്‍ സമയം നേടുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. മറ്റ് രാജ്യങ്ങളുടെ അന്യായമായ വ്യാപാര നടപടികള്‍ തടയുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള അതേ നിയമത്തിന്റെ മറ്റൊരു ഭാഗം ഉപയോഗിച്ച് അദ്ദേഹത്തിന് ഇത് ചെയ്യാന്‍ കഴിയും.

എന്നിരുന്നാലും, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നടപ്പിലാക്കിയ ഏറ്റവും വലിയ താരിഫുകളില്‍ ചിലത് വ്യാഴാഴ്ച ഫെഡറല്‍ അപ്പീല്‍ കോടതി താല്‍ക്കാലികമായി പുനസ്ഥാപിച്ചതിനാല്‍, എന്തായിരിക്കും ഗവണ്മെന്റിന്റെ അടുത്ത നീക്കം എന്നത് ഉറ്റുനോക്കുകയാണ്.

കോടതി തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനിടയില്‍ താരിഫ് ചുമത്തുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി പ്രസ്താവിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ ന്യായീകരണങ്ങളെ കൂടുതല്‍ ആശ്രയിച്ചുകൊണ്ട് യുഎസ് താരിഫുകളുടെ ഉപയോഗം വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

വ്യാപാരത്തിനും ഉല്‍പ്പാദനത്തിനുമുള്ള സീനിയര്‍ കൗണ്‍സിലറായ പീറ്റര്‍ നവാരോ ബ്ലൂംബെര്‍ഗ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് ഭരണകൂടത്തിന് 1930 ലെ സ്മൂട്ട്ഹാലി താരിഫ് ആക്റ്റ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചിരുന്നു, സ്മൂട്ട്ഹാലി താരിഫ് ആക്റ്റില്‍ അമേരിക്കയോട് വിവേചനം കാണിക്കുന്ന രാജ്യങ്ങള്‍ക്ക് താരിഫ് ചുമത്താന്‍ അനുവദിക്കുന്ന ഒരു വ്യവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിലെ മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് പ്രസിഡന്റ് ട്രംപിന് ഇത്രയും വിപുലമായ താരിഫ് മാറ്റങ്ങള്‍ സ്വന്തമായി വരുത്താന്‍ നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച തീരുമാനങ്ങള്‍ റദ്ദാക്കിയത്.

1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം താരിഫ് വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നല്‍കിയിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഫെഡറല്‍ സര്‍ക്യൂട്ടിനായുള്ള അപ്പീല്‍സ് കോടതി കഴിഞ്ഞ ദിവസത്തെ ഫെഡറല്‍ ട്രേഡ് കോടതി തീരുമാനം വ്യാഴാഴ്ച സ്‌റ്റേ ചെയ്തു,. താരിഫ് നിര്‍ത്തുന്നത് 'രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നിര്‍ണായകമാകുമെന്ന് ' പ്രസ്താവിച്ചുകൊണ്ടാണ് അപ്പീല്‍ കോടതി ട്രംപിന് ആശ്വാസമേകുന്ന വിധി പ്രഖ്യാപിച്ചത്.