ഇന്ത്യന്‍ നിലപാട് വിശദീകരിക്കാന്‍ ശശി തരൂരും സംഘവുമെത്തി; പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ

ഇന്ത്യന്‍ നിലപാട് വിശദീകരിക്കാന്‍ ശശി തരൂരും സംഘവുമെത്തി; പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ


ന്യൂഡല്‍ഹി : ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ വാദങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെ, ഓപ്പറേഷന്‍ സിന്ദൂറിലെ പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍കാര്‍ക്ക് നേരത്തെ കൊളംബിയ അനുശോചനം അറിയിച്ചിരുന്നു. ഇതു തിരുത്താന്‍ കൊളംബിയ തയാറായതായി ശശി തരൂര്‍ പറഞ്ഞു.

കൊളംബിയയുടെ പാക് അനുകൂല നിലപാടിലുള്ള നിരാശ ഇന്ത്യന്‍ സംഘം നേരിട്ടു വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊളംബിയ തിരുത്തല്‍ വരുത്തിയത്. യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ബിജെപി നേതാവുമായ തരണ്‍ജീത് സിങ്ങും ഇക്കാര്യം സ്ഥിരീകരിച്ചു. കൊളംബിയയുടെ വിദേശ സഹ മന്ത്രിയുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നതായി തരണ്‍ജീത് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് അവരുടെ ശ്രദ്ധയില്‍ വരാത്ത ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഇന്ത്യന്‍ സംഘത്തിനായി തരണ്‍ജീത് സിങ് പറഞ്ഞു.

ഇന്ത്യന്‍ നിലപാടു വിശദീകരിച്ചതിനെത്തുടര്‍ന്ന് പാക് അനുകൂല നിലപാടു പിന്‍വലിക്കാന്‍ കൊളംബിയ തയാറായതായി തരൂര്‍ വ്യക്തമാക്കി. വിദേശമന്ത്രി റോസ യൊലാന്‍ഡ വലാവിസന്‍സിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ രണ്ടു ദിവസമായി കൊളംബിയയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തി വരികയായിരുന്നു. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടാണ് ഇന്ത്യ അവരെ അറിയിച്ചതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.