അഞ്ചുലക്ഷം വിദേശ കുടിയേറ്റക്കാരെ പുറത്താക്കാന്‍ ട്രംപിന് സുപ്രീംകോടതിയുടെ അനുമതി

അഞ്ചുലക്ഷം വിദേശ കുടിയേറ്റക്കാരെ പുറത്താക്കാന്‍ ട്രംപിന് സുപ്രീംകോടതിയുടെ അനുമതി


വാഷിംഗ്ടണ്‍: ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 500,000ത്തിലധികം കുടിയേറ്റക്കാരുടെ താല്‍ക്കാലിക സംരക്ഷിത പദവി (ടിപിഎസ്) റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി അംഗീകാരം നല്‍കി. ഇതിനുപുറമെ, മറ്റൊരു കേസില്‍, ഏകദേശം 3.5 ലക്ഷം വെനിസ്വേലന്‍ കുടിയേറ്റക്കാരുടെ താല്‍ക്കാലിക നിയമപരമായ പദവി അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനും കോടതി അനുമതി നല്‍കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിച്ച ബൈഡന്‍ ഭരണകൂടം നടപ്പിലാക്കിയ പദ്ധതിക്ക് കോടതിയുടെ ഈ തീരുമാനം ഒരു പ്രഹരമായി.

കഴിഞ്ഞ മാസം, ബോസ്റ്റണിലെ ഒരു ഫെഡറല്‍ ജഡ്ജി ട്രംപ് ഭരണകൂടം ഈ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ സംരക്ഷണങ്ങളും വര്‍ക്ക് പെര്‍മിറ്റുകളും ഉടനടി റദ്ദാക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. തുടര്‍ന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ അടിയന്തര അപ്പീല്‍ ഫയല്‍ ചെയ്തു, അതിന്റെ ഫലമായാണ് ഭരണകൂടത്തിന് അനുകൂലമായ കോടതി വിധി വന്നത്.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തിയ ശേഷം, കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ നിയമപരമായി ജീവിക്കാന്‍ അവസരം നല്‍കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ശ്രമം ആരംഭിച്ചു.

ഒഹായോയിലെ ഹ്യൂമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിന് കീഴില്‍ നിയമപരമായ പദവിയുള്ള ഹെയ്തിയന്‍ കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വളര്‍ത്തു മൃഗങ്ങളെ തട്ടിക്കൊണ്ടുപോകല്‍, അവയെ ഭക്ഷിക്കല്‍ തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അവര്‍ക്കെതിരെ ട്രംപ് ഉന്നയിച്ചത്.

കോടതിയുടെ ഇപ്പോഴത്തെ തീരുമാനം ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കും. മേല്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് അമെരിക്കയിലെത്തിയിട്ടുള്ള കുടിയേറ്റക്കാര്‍ ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഈ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌.