പോളണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്ഥാനാര്‍ഥിക്ക് നേരിയ വിജയം

പോളണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്ഥാനാര്‍ഥിക്ക് നേരിയ വിജയം


വാഴ്‌സ: പോളണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ വലതുപക്ഷ പ്രതിപക്ഷ സ്ഥാനാര്‍ഥി കരോള്‍ നവ്‌റോക്കി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗില്‍ 50.89 ശതമാനം വോട്ടാണ് നവ്‌റോക്കിക്ക് ലഭിച്ചത്.

49.11 ശതമാനം വോട്ടുകള്‍ നേടിയ ലിബറല്‍ വാര്‍സോ മേയര്‍ റാഫല്‍ ട്രാസാസ്‌കോവ്‌സ്‌കിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

എക്‌സിറ്റ് പോളുകള്‍ നവ്‌റോക്കിക്ക് നേരിയ തോല്‍വിയാണ് പ്രവചിച്ചിരുന്നതെങ്കിലും ഫലം അപ്രതീക്ഷിതമായിരുന്നു.

മെയ് 18ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ 13 പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനായിരുന്നില്ല. 

ട്രാസാസ്‌കോവ്‌സ്‌കിക്ക് 31.4 ശതമാനവും നവ്‌റോക്കിക്ക് 29.5 ശതമാനവുമാണ് വോട്ട് ലഭിച്ചത്.  ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയതോടെയാണ് നവ്‌റോക്കിയും ട്രാസാസ്‌കോവ്സ്‌കിയും രണ്ടാം റൗണ്ടിലേക്ക് കടന്നത്. 

42കാരനായ നവ്‌റോക്കി യാഥാസ്ഥിതിക ചരിത്രകാരനും അമച്വര്‍ ബോക്‌സറുമാണ്.

പോളണ്ടിന്റെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആന്‍ഡ്രെജ് ഡുഡയുടെ പി ഐ എസ് പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചത്.

കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രതിരോധത്തില്‍ കേന്ദ്രീകരിച്ചായിരുന്നു ചരിത്രകാരന്‍ എന്ന നിലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍. നിലവില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ പോളണ്ടിന്റെ ചരിത്രവും 1990 വരെയുള്ള കമ്മ്യൂണിസ്റ്റ് കാലഘട്ടവും പഠിക്കുന്ന വാര്‍സോ ആസ്ഥാനമായുള്ള സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ റിമെംബ്രന്‍സ് അദ്ദേഹമാണ് നടത്തുന്നത്.

2018-ല്‍ 'ടാഡ്യൂസ് ബാറ്റിര്‍' എന്ന തൂലികാ നാമത്തില്‍ കുപ്രസിദ്ധ ഗുണ്ടാസംഘത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. നവറോക്കിയും ബാറ്റിറും ഒരേ വ്യക്തിയാണെന്ന് വെളിപ്പെടുത്താതെ അദ്ദേഹം പ്രശംസിച്ചത് പിന്നീട് വിവാദമായിരുന്നു. 

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പോളിഷ് തെരഞ്ഞെടുപ്പില്‍ നവറോക്കിയുടെ വിജയത്തിന് തങ്ങളുടെ സ്വാധീനം പ്രയോഗിച്ചിരുന്നു. മെയ് 27ന് പോളണ്ടില്‍ യു എസ് ഗ്രൂപ്പ് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് (സി പി എ സി) യോഗം നടത്തി ശരിയായ നേതാവിനെ തെരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്തു. 

പ്രചാരണത്തില്‍ നവറോക്കി നല്‍കിയ സന്ദേശങ്ങളുടെ സ്ഥിരതയാണ് അദ്ദേഹത്തിന് വിജയമൊരുക്കിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജനങ്ങള്‍ ശക്തനും വ്യക്തതയും സ്ഥിരതയുള്ളതുമായ ആളെയാണ് തെരഞ്ഞെടുക്കുകയെന്ന് അന്താരാഷ്ട്ര കാര്യങ്ങളിലെ വിദഗ്ധനും തിങ്ക് ടാങ്കായ വാര്‍സോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫൗണ്ടേഷന്‍ കൗണ്‍സില്‍ ചെയര്‍വുമണുമായ ലിലിയാന സ്മിച്ചിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ടാസാസ്‌കോവ്‌സ്‌കിയില്‍ നിന്ന് വ്യത്യസ്തമായി നവ്‌റോക്കി 'എല്ലാവരെയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചില്ല' എന്ന് സ്മിച് പറഞ്ഞു.

പോളണ്ടിലെ അധികാരം ഭൂരിഭാഗവും പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണ്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് മധ്യ- വലതുപക്ഷ സഖ്യ സര്‍ക്കാരിനെയാണ് നയിക്കുന്നത്. 

നികുതി കുറയ്ക്കുമെന്നും പോളണ്ടിനെ യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ, അഭയ ഉടമ്പടിയില്‍ നിന്ന് പിന്‍വലിക്കുമെന്നും കുടിയേറ്റം നിയന്ത്രിക്കുന്നതിനും പൊതു അഭയ സംവിധാനം സ്ഥാപിക്കുന്നതിനുമുള്ള പുതിയ നിയമങ്ങളെക്കുറിച്ചുള്ള കരാറില്‍ നിന്നും, 2050ഓടെ ഹരിതഗൃഹ വാതകങ്ങളുടെ മൊത്തം ഉദ്വമനം പൂര്‍ണ്ണമായി നിര്‍ത്തലാക്കുന്നത് പോലുള്ള യൂറോപ്യന്‍ യൂണിയന്റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന യൂറോപ്യന്‍ ഗ്രീന്‍ ഡീലില്‍ നിന്നും പിന്‍വാങ്ങുമെന്നും നവ്‌റോക്കി വാഗ്ദാനം ചെയ്തു.

ട്രസാസ്‌കോവ്‌സ്‌കി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാനാര്‍ഥികളെപ്പോലെ പോളണ്ട് അതിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5 ശതമാനം വരെ പ്രതിരോധത്തിനായി ചെലവഴിക്കണമെന്ന് നവ്‌റോക്കി ആവശ്യപ്പെട്ടു. ലോകബാങ്ക് ഡേറ്റ പ്രകാരം 2023-ല്‍ പോളണ്ട് അതിന്റെ ജി ഡി പിയുടെ 3.8 ശതമാനമാണ് സൈനിക ചെലവുകള്‍ക്കായി ചെലവഴിച്ചത്. 

യുക്രെയ്നിന്റെ സമീപത്തായതിനാല്‍ 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ- യുക്രെയ്ന്‍ യുദ്ധം പോളണ്ടിലേക്ക് വ്യാപിക്കുമെന്ന് പോളണ്ടുകാര്‍ക്ക് ആശങ്കയുണ്ട്.

പോളണ്ട് തുടക്കത്തില്‍ യുക്രെയ്നിന് പൂര്‍ണ്ണ പിന്തുണ നല്‍കിയെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ട്. 

നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും യുക്രെയ്ന്‍ ചേരുന്നതിനെ നവ്‌റോക്കി എതിര്‍ക്കുന്നു. എങ്കിലും നവ്‌റോക്കിയും പോളണ്ടും റഷ്യയെ വീക്ഷിക്കുന്നത് സംശയത്തോടെയാണ്. 

2024 മെയ് മാസത്തില്‍ വാര്‍സോയിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വന്‍ തീപിടുത്തം ആസൂത്രണം ചെയ്തതായി ഒരു അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മെയ് 12ന് പോളിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. അതോടെയാണ് തെരഞ്ഞെടുപ്പിലെ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ പ്രതിരോധ ബജറ്റ് ജി ഡി പിയുടെ അഞ്ച് ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്.

യൂറോപ്പിലെ ഏറ്റവും കര്‍ശനമായ ഗര്‍ഭഛിദ്ര നിയമങ്ങളില്‍ ചിലത് നിലവിലുള്ള പോളണ്ടില്‍ ഗര്‍ഭഛിദ്രം ഒരു പ്രധാന വിഷയമാണ്. 2024 ഓഗസ്റ്റില്‍ തന്റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റുന്നതിനും ഗര്‍ഭഛിദ്ര നിയമം മാറ്റുന്നതിനും പാര്‍ലമെന്റില്‍ നിന്ന് മതിയായ പിന്തുണയില്ലെന്ന് പ്രധാനമന്ത്രി ടസ്‌ക് സമ്മതിച്ചു. നവ്റോക്കിയെ പിന്തുണച്ച പി ഐ എസ് ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനെ എതിര്‍ക്കുന്നു.

നികുതി, ഭവന ചെലവുകള്‍, പൊതുഗതാഗതത്തിന്റെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള സാമ്പത്തിക ആശങ്കകളും മറ്റ് വിഷയങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.