കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ മോഡിക്ക് ക്ഷണമില്ല

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ മോഡിക്ക് ക്ഷണമില്ല


ന്യൂഡല്‍ഹി: ജൂണ്‍ 15 മുതല്‍ 17 വരെ കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തേക്കില്ല. ഈ വര്‍ഷത്തെ പരിപാടിയുടെ ആതിഥേയരായ കാനഡ ആല്‍ബെര്‍ട്ടയില്‍ നടക്കുന്ന പരിപാടിയിലേക്ക് ഔദ്യോഗികമായി മോഡിക്ക് ക്ഷണം നല്‍കിയിട്ടില്ല.

ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ടാലും മോഡി വടക്കേ അമേരിക്കയിലേക്ക് പോകാന്‍ സാധ്യതയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  പുതുതായി തെരഞ്ഞെടുക്കപ്പെട്ട കനേഡിയന്‍ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ വിഘടനവാദികളുടെ നടപടികളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്നതിനെക്കുറിച്ച് നിലവില്‍ അനിശ്ചിതത്വമാണ് അതിന് കാരണം. 

മോഡിയെ ക്ഷണിക്കുമോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കനേഡിയന്‍ ജി7 വക്താവ് വിസമ്മതിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അവസാന നിമിഷം ക്ഷണം ലഭിച്ചാല്‍ ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍, വിഘടനവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള തടസ്സങ്ങള്‍, ഇതിനകം വഷളായ ബന്ധങ്ങള്‍ എന്നിവ കാരണം ഇന്ത്യ സ്വീകരിക്കാന്‍ സാധ്യതയില്ല.

2019ല്‍ ഫ്രാന്‍സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വികസിത സമ്പദ്വ്യവസ്ഥകളുടെ ഈ സമ്മേളനത്തില്‍ മോഡി പങ്കെടുക്കാതിരിക്കുന്ന ആദ്യത്തേതായിരിക്കും കാനഡയിലേത്.

പ്രധാന ആഗോള സമ്പദ്വ്യവസ്ഥകളില്‍ നിന്നുള്ള സര്‍ക്കാര്‍ തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കളുടെ പേരുകള്‍ ഇതുവരെ കാനഡ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഓസ്ട്രേലിയ, യുക്രെയ്ന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചതായി കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച സിഖ് വിഘടനവാദികള്‍ കാര്‍ണി ഭരണകൂടത്തോട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജി7 ഉച്ചകോടിയിലെ മോഡിയുടെ അഭാവം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി എടുത്തുകാണിക്കും. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം വര്‍ധിച്ചുവരികയാണ്.

കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു, എന്നാല്‍ തെളിവുകള്‍ നല്‍കുന്നതില്‍ കാനഡ പരാജയപ്പെട്ടു. ഇതാകട്ടെ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിക്കുകയും ചെയ്തു. 

ട്രൂഡോയേക്കാള്‍ വിവേകപൂര്‍വ്വം കാര്‍ണി സാഹചര്യത്തെ സമീപിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യ. പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തില്‍ ഒട്ടാവയുമായി സഹകരിക്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചിരുന്നു. 

ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ നിര്‍ണായക നടപടി സ്വീകരിക്കാനും ന്യൂഡല്‍ഹി കാനഡയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.


കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ മോഡിക്ക് ക്ഷണമില്ല