ഇലോണ്‍ മസ്‌കിന്റെ പിതാവ് എറള്‍ മസ്‌ക് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി

ഇലോണ്‍ മസ്‌കിന്റെ പിതാവ് എറള്‍ മസ്‌ക് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി


ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പിതാവ് എറള്‍ മസ്‌ക് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. സെര്‍വോടെക് കമ്പനിയുടെ ആഗോള ഉപദേശക ബോര്‍ഡംഗമെന്ന നിലയിലാണ് എറളിന്റെ സന്ദര്‍ശനം.

സെര്‍വോടെക് കമ്പനിയുടെ നിക്ഷേപകരുമായും വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയിലെ രാമക്ഷേത്രം, ഹരിയാനയിലെ സഫിയാബാദിലുള്ള സെര്‍വോടെക്കിന്റെ സോളര്‍, ഇവി ചാര്‍ജര്‍ നിര്‍മാണ യൂണിറ്റും അദ്ദേഹം സന്ദര്‍ശിക്കും. ഹരിയാനയിലെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. 

ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ എറള്‍ മസ്‌കിന്റെ പങ്കാളിത്തത്തില്‍ ഒരു പ്ലാന്റേഷന്‍ െ്രെഡവും കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. സെര്‍വോടെക്കിന്റെ ആഗോള ഉപദേശക ബോര്‍ഡ് അംഗമായി മേയ് അഞ്ചിനാണ് എറള്‍ മസ്‌കിനെ നിയമിച്ചത്. ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം എറള്‍ മസ്‌ക് ദക്ഷിണാഫ്രിക്കയിലേക്കു പോകും.

ഇലോണ്‍ മസ്‌കിന്റെ മാതാവ് മായെ മസ്‌കും കഴിഞ്ഞ മാസം ആദ്യം പുസ്തക പ്രകാശനത്തിനായി ഇന്ത്യയില്‍ എത്തിയിരുന്നു. 'എ വുമണ്‍ മേക്‌സ് എ പ്ലാന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലെത്തിയ മായെ മസ്‌ക്, ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു