അവധിക്കാലമായി; യു എസ് കാത്തിരിക്കുന്നു വിനോദ സഞ്ചാരികളേ ഇതിലേ ഇതിലേ

അവധിക്കാലമായി; യു എസ് കാത്തിരിക്കുന്നു വിനോദ സഞ്ചാരികളേ ഇതിലേ ഇതിലേ


വാഷിംഗ്ടണ്‍: വേനല്‍ അവധിക്കാലം ആരംഭിച്ചെങ്കിലും യു എസിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പതിവ് ഉണര്‍വില്ല. കാനഡയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞതാണ് യു എസിലെ അവധിക്കാല വിദേശികളുടെ വരവില്‍ കുറവുണ്ടാക്കിയത്.  

കഴിഞ്ഞ നാല് ആഴ്ചയ്ക്കകം ഏകദേശം 1.9 ദശലക്ഷം വിദേശികളാണ് യു എസിലെ പ്രധാന വിമാനത്താവളങ്ങളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആറ് ശതമാനം വിനോദ സഞ്ചാരികളുടെ എണ്ണത്തിലാണ് കുറവ് ഉണ്ടായിരിക്കുന്നതെന്ന് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ ഡേറ്റ പറയുന്നു. അവധിക്കാല എയര്‍ലൈന്‍ ബുക്കിംഗ് ഡേറ്റ നല്‍കുന്ന സൂചന പ്രകാരം കാര്യങ്ങള്‍ ഉടന്‍ പുരോഗമിക്കുകയുമില്ല. ഓഗസ്റ്റ് വരെ യൂറോപ്പില്‍ നിന്ന് യു എസിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗുകള്‍ ഏകദേശം 12 ശതമാനമാണ് കുറഞ്ഞത്. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സി ബുക്കിംഗ് ഡേറ്റയുടെ വിശകലനം അനുസരിച്ച് സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍, ഡി സി, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ ഇതിലും വലിയ ഇടിവ് സംഭവിക്കുന്നതായി പറയുന്നു.

യു എസില്‍ വരാതെ യൂറോപ്പിലേക്കോ സ്വന്തം രാജ്യങ്ങളിലേക്കോ ഉള്ള യാത്രകള്‍ക്കായാണ് അവധിക്കാല പദ്ധതികള്‍ വിനോദ സഞ്ചാരികള്‍ മാറ്റുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങളും യു എസില്‍ വിദേശ സന്ദര്‍ശകരെ തടഞ്ഞുവയ്ക്കുകയോ നാടുകടത്തുകയോ ചെയ്‌തെന്ന വാര്‍ത്തകളും ചിലരെ സ്വാധീനിച്ചിട്ടുണ്ട്. മറ്റു ചിലര്‍ വൈറ്റ് ഹൗസിന്റെ നയങ്ങളോടുള്ള തങ്ങളുടെ അതൃപ്തി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. അമേരിക്കന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ കാനഡക്കാരും ടെസ്ലക്കാരും ബഹിഷ്‌കരിക്കുന്നതും യു എസ് യാത്രക്കാരില്‍ കുറവു വരുത്തുന്നുണ്ട്. 

യു എസിലേക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര സന്ദര്‍ശകര്‍ കാനഡക്കാരാണ്. യു എസ് സന്ദര്‍ശകരില്‍ നാലിലൊന്നാണ് കാനഡക്കാര്‍. എന്നാല്‍ ഇപ്പോള്‍ കാനഡയില്‍ നിന്നുള്ളവര്‍ വളരെ കുറവാണ്. ഏപ്രിലില്‍ കാനഡയില്‍ നിന്ന് യു എസിലേക്കുള്ള വിമാന യാത്ര 20 ശതമാനമാണ് കുറഞ്ഞത്. ലാന്‍ഡ് ക്രോസിംഗുകള്‍ 35 ശതമാനം കുറഞ്ഞുവെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നു. സിറിയത്തിന്റെ ഡേറ്റ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വേനല്‍ക്കാലത്ത് യു എസിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗുകള്‍ 22 ശതമാനം കുറഞ്ഞു. ലോസ് ഏഞ്ചല്‍സിലേക്കും മിയാമിയിയിലേക്കും മൂന്നിലൊന്ന് കുറഞ്ഞു.

നോര്‍ത്ത് കണ്‍ട്രി ചേംബര്‍ ഓഫ് കൊമേഴ്സിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ടൂറിസം വൈസ് പ്രസിഡന്റ് ക്രിസ്റ്റി കെന്നഡി പറയുന്നതനുസരിച്ച് താമസം മുതല്‍ ബൈക്ക് വാടകയ്ക്കെടുക്കല്‍ വരെയുള്ള എല്ലാത്തിനും ഈ മേഖലയിലെ ബിസിനസുകള്‍ കനേഡിയന്‍മാര്‍ക്ക് കിഴിവ് ഡീലുകള്‍ അവതരിപ്പിക്കുന്നുണ്ട്.

യു എസിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം മൂന്ന് ശതമാനമാണ് യാത്രാ, ടൂറിസം വ്യവസായത്തില്‍ നിന്നും ലഭിക്കുന്നത്. വിദേശികള്‍ അതില്‍ ഒരു ചെറിയ ഭാഗം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ. എങ്കിലും ജെപി മോര്‍ഗന്‍ വിശകലനം അനുസരിച്ച് ഇത്തരമൊരു പിന്‍വാങ്ങല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നേരിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

എന്നാല്‍ വിനോദ സഞ്ചാരികള്‍ എത്താത്തത് ചില മേഖലകള്‍ക്ക് ഇത് കനത്ത ആഘാതം സൃഷ്ടിച്ചേക്കാം. കനേഡിയന്‍ അതിര്‍ത്തിക്കടുത്തുള്ള പട്ടണങ്ങളായ പ്ലാറ്റ്‌സ്ബര്‍ഗ്, ജേഴ്‌സി തീരത്തോ തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലോ ഉള്ള ബീച്ച് പട്ടണങ്ങള്‍, അല്ലെങ്കില്‍ കാനഡയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ളവര്‍ വേനല്‍ക്കാലം ആഘോഷിക്കുന്ന മെയ്ന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ചെറുകിട ബിസിനസുകളാണ് ടൂറിസം വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. അവയ്ക്ക് ഡിമാന്‍ഡിലെ ഏറ്റക്കുറച്ചിലുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. 2025ല്‍ യു എസില്‍ അന്താരാഷ്ട്ര സന്ദര്‍ശക ചെലവില്‍ 16 ശതമാനം വര്‍ധനവ് കാണുമെന്ന് ടൂറിസം ഇക്കണോമിക്‌സ് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഇത് ഏകദേശം 8.5 ബില്യണ്‍ ഡോളര്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 5 ശതമാനം കുറവ് അനുഭവപ്പെടും. 

പല ബിസിനസുകളും പറയുന്നത് ഈ വിടവ് നികത്താന്‍ തങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്. ആഭ്യന്തര ടൂറിസത്തിന് ഈ വിടവ് നികത്താന്‍ കഴിയുമെന്ന് ചിലര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അമേരിക്കക്കാര്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കാകുലരാണ്. കൂടാതെ അവരുടെ അവധിക്കാല പദ്ധതികള്‍ കുറയ്ക്കുകയും ചെയ്യുന്നു. കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്‌സ്, ഏപ്രിലില്‍ താത്ക്കാലികമായി നഗരത്തിന് ചുറ്റും 'പാം സ്പ്രിംഗ്‌സ് കാനഡയെ സ്‌നേഹിക്കുന്നു' എന്ന തെരുവ് ബാനറുകള്‍ തൂക്കിയിരുന്നു.