വാഷിംഗ്ടൺ : വിദേശ വിദ്യാർത്ഥികളുടെ പാലസ്തീൻ അനുകൂല നയവും അവരുടെ അമേരിക്കൻ വിരുദ്ധ രാഷ്ട്രീയ നിലപാടും സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് ഫെഡറൽ സഹായം വെട്ടിക്കുറച്ച ട്രംപ് ഭരണകൂടവുമായി നിയമ യുദ്ധം നടത്തുന്ന ഹാർവാർഡ് യൂണിവേഴ്‌സിറ്റിയോട് ഭരണകൂടം നിലപാട് കടുപ്പിച്ചു. യൂണിവേഴ്‌സിറ്റിയിൽ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഏതു വിദേശിയുടെയും സോഷ്യൽ മീഡിയ പ്രൊഫൈൽ പരിശോധിക്കണമെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ, അപേക്ഷകനു സോഷ്യൽ മീഡിയയിൽ സാന്നിധ്യം ഇല്ലെങ്കിൽ അതും വിസ നിഷേധിക്കാൻ മതിയായ കാരണമായി കണക്കാക്കാം എന്ന് യുഎസ് എംബസികളോട് റൂബിയോ പറഞ്ഞത്.
യുഎസ് ദേശീയ സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്നവരെ തടയാനുളള ശ്രമങ്ങളുടെ ഭാഗമായ നീക്കമാണെന്ന് റൂബിയോ വിശദീകരിച്ചു. ഹാർവാർഡിനെതിരെ നടപടികൾ കടുപ്പിക്കുകയാണെന്ന് ഇതോടെ വ്യക്തമായി.
ഹാർവാർഡ് വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് ട്രംപ് ഭരണകൂടം തടഞ്ഞെങ്കിലും ആ ഉത്തരവ് കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.
സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉള്ളവർ അവ ആർക്കും കാണാവുന്ന രീതിയിൽ പരസ്യമാക്കണം എന്നാണ് റൂബിയോ പറയുന്നത്. ഇന്റർവ്യൂ ചെയ്യുന്നവർക്കു അവ പരിശോധിക്കാൻ കഴിയും. പ്രൊഫൈൽ ഇല്ലാത്തവരും കാര്യമായൊന്നും പോസ്റ്റുചെയ്യാത്തവരും ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും റൂബിയോ ചൂണ്ടിക്കാട്ടി. വിസ അപേക്ഷ നൽകുന്നതിനുമുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിച്ചിട്ടുള്ളവരുടെ മുൻകാല പോസ്റ്റുകൾ പരിശോധിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകളും ചിന്താഗതികളും മനസിലാക്കി മാത്രം വിസ അനുവദിക്കണോ വേണ്ടയോ എന്നു നിശ്ചയിക്കാൻ കഴിയുമെന്നാണ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കരുതുന്നത്.