സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ ഹണിട്രാപ്പില്‍ കുടുക്കി ഒന്നരക്കോടിയിലേറെ തട്ടിയ യുവതി കീഴടങ്ങി

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ ഹണിട്രാപ്പില്‍ കുടുക്കി ഒന്നരക്കോടിയിലേറെ തട്ടിയ യുവതി കീഴടങ്ങി


കോട്ടയം: അയല്‍ക്കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയായ യുവതി കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി ധന്യ അര്‍ജുന്‍ കീഴടങ്ങിയത്. ഇവര്‍ എട്ട് മാസം ഗര്‍ഭിണിയാണ്. ധന്യയുടെ ഭര്‍ത്താവ് അര്‍ജുന്‍, കൂട്ടുപ്രതിയായ സുഹൃത്ത് തിരുവഞ്ചൂര്‍ സ്വദേശി അലന്‍ തോമസ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

ഉന്നതങ്ങളില്‍ സ്വാധീനമുള്ള ധന്യയും ഭര്‍ത്താവും ചേര്‍ന്ന് നിരവധി പേരെയാണ് ഇത്തരം കള്ളക്കേസുകളില്‍ കുടുക്കി പണം തട്ടിയെടുത്തത്. തന്നെ ബാലത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് കാണിച്ച് പൊലീസില്‍ നല്‍കിയ കള്ളപ്പരാതി അന്വേഷിച്ച ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ പി ആര്‍ ഒയെയും ധന്യ വിജിലന്‍സ് കേസില്‍ കുടുക്കിയിരുന്നു. 

ആലപ്പുഴ സ്വദേശിയും എഞ്ചിനിയറുമായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 59.5 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്ന പരാതിയിലാണ് അതിരമ്പുഴ സ്വദേശിനിയായ ധന്യയ്ക്കും ഭര്‍ത്താവിനും യുവതിയുടെ സുഹൃത്തായ തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവിനും എതിരെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

അമേരിക്ക ആസ്ഥാനമായ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയറാണ് പരാതിക്കാരന്‍. 2021ല്‍ ഇയാളുടെ ഭാര്യ എം ജി. യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന സമയത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയല്‍വാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് 2022 മുതല്‍ ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ ധന്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് വാങ്ങിയെടുക്കുകയായിരുന്നു. 

ഇതിനിടെ പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസ് എന്നയാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്റെ അക്കൗണ്ടിലേക്കും പണം ആവശ്യപ്പെട്ട് വാങ്ങിയെടുത്തു. പരാതിക്കാരന്റെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കര്‍ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ സ്വര്‍ണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഭീഷണി തുടര്‍ന്നപ്പോള്‍ പരാതിക്കാരന്‍ ഉന്നത പൊലീസ് അധികൃതരെ സമീപിക്കുകയായിരുന്നു.