പരസ്പരം ആക്രമിച്ച് ട്രംപും മസ്‌കും; ട്രംപ് നന്ദികെട്ടവനും ബാലപീഡകനുമെന്ന് മസ്‌ക്; കമ്പനികളുമായുള്ള കരാര്‍ നിര്‍ത്തുമെന്ന് ട്രംപ്

പരസ്പരം ആക്രമിച്ച് ട്രംപും മസ്‌കും; ട്രംപ് നന്ദികെട്ടവനും ബാലപീഡകനുമെന്ന് മസ്‌ക്; കമ്പനികളുമായുള്ള കരാര്‍ നിര്‍ത്തുമെന്ന് ട്രംപ്


ന്യൂയോര്‍ക്ക് :  മാനസികമായി അകന്ന യുഎസ് പ്രസിഡന്റ് ട്രംപും ശതകോടീശ്വര വ്യവസായി എലോണ്‍ മസ്‌കും തമ്മിലുള്ള വാക്‌പോരും പരസ്യമായ പഴിപറച്ചിലും അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാവുന്നു. സ്വന്തം ഉടമസ്ഥതകളിലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ഗുരുതരമായ ആരോപണങ്ങളും ലൈംഗികപീഢനം ഉള്‍പ്പെടെയുള്ള ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തലുകളുമാണ് ഇരുവരും നടത്തുന്നത്. 

 യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മസ്‌ക് ആണ് ലൈംഗിക പീഡന  ആരോപണം ഉന്നയിച്ചത്. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് മസ്‌കിന്റെ ആരോപണം. ജെഫ്രി എപ്‌സ്‌റ്റൈന്‍ ബാലപീഡന പരമ്പരയില്‍  ഡോണള്‍ഡ് ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള എക്‌സില്‍ ആരോപിച്ചത്.

ബിഗ് ബോംബ്' എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് മസ്‌ക് സമൂഹമാധ്യമ പോസ്റ്റില്‍ ആരോപണം ഉന്നയിച്ചത്. 'ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും' - മസ്‌ക് പറഞ്ഞു. കുറച്ചുകാലമായി തുടരുന്ന ട്രംപ് - മസ്‌ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ 2019ല്‍ ജയിലില്‍ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരന്‍ ജെഫ്രി എപ്‌സ്‌റ്റൈന്റെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദമായ കേസ്.

ഡോണള്‍ഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കില്‍ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോണ്‍ മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് വിമര്‍ശനമുന്നയിച്ചതില്‍ ഡോണള്‍ഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇലോണ്‍ മസ്‌കിന്റെ പ്രതികരണം.

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്‌സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരിച്ചടിച്ചു. ട്രംപ്  മസ്‌ക് ബന്ധം വഷളായതിനു പിന്നാലെ മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. 15,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. അതേസമയം, തന്റെ കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യാനുളള നടപടികള്‍ സ്‌പെയ്‌സ് എക്‌സ് ഉടന്‍ ആരംഭിക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.

നികുതി നിയമത്തെ കുറിച്ച് മസ്‌കിന് അറിയാമായിരുന്നുവെന്നും വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്ന നിയമത്തിലെ വ്യവസ്ഥയാണ് മസ്‌ക് പ്രശ്‌നം സൃഷ്ടിക്കാന്‍ കാരണമെന്ന ട്രംപിന്റെ പ്രസ്താവന മസ്‌ക് നിഷേധിച്ചു. നികുതി നിയമം തന്നെ കാണിച്ചിട്ടില്ലെന്നും മറ്റാര്‍ക്കും വായിക്കാന്‍ അവസരം നല്‍കാതെ അതിവേഗമാണ് അത് പാസാക്കിയതെന്നും മസ്‌ക് ആരോപിച്ചു.

നികുതി നിയമത്തിനെതിരെ മസ്‌ക് നടത്തിയ വിമര്‍ശനത്തില്‍ നിരാശനാണെന്ന് ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. 'മസ്‌കിനെ ഞാന്‍ ധാരാളം സഹായിച്ചിട്ടുണ്ട്. എന്നെ കുറിച്ച് മോശമായി ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്' - ട്രംപ് പറഞ്ഞു. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.