അധികാര ദുര്‍വിനിയോഗം ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ നാല് ജഡ്ജിമാര്‍ക്കെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചു

അധികാര ദുര്‍വിനിയോഗം ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ നാല് ജഡ്ജിമാര്‍ക്കെതിരെ യുഎസ് ഉപരോധം  പ്രഖ്യാപിച്ചു


വാഷിംഗ്ടണ്‍ : അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ നാല് ജഡ്ജിമാര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനും അഫ്ഗാനിസ്ഥാനിലെ യുഎസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ള മറ്റൊരു വിധിക്കും പിന്നാലെയാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ജഡ്ജിമാരായ റെയ്ന്‍ അഡലെയ്ഡ് സോഫി അലാപിനി ഗാന്‍സോ, ബെറ്റി ഹോഹ്ലര്‍, സോളോമി ബലുങ്കി ബോസ, ലുസ് ഡെല്‍ കാര്‍മെന്‍ ഇബാനസ് കരാന്‍സ എന്നിവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
കോടതിയുടെ പ്രീട്രയല്‍, ട്രയല്‍ ഡിവിഷനിലെ ജഡ്ജിമാരായ റെയ്ന്‍ അഡലെയ്ഡ് സോഫി അലാപിനി ഗാന്‍സോയും, ബെറ്റി ഹോഹ്ലറും ഇസ്രയേല്‍ പ്രധാനമനന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ വര്‍ഷം,  അംഗീകാരം നല്‍കിയതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഐസിസിയുടെ അപ്പീല്‍ ഡിവിഷനിലെ ജഡ്ജിമാരായ സോളോമി ബലുങ്കി ബോസയും പെറുവിലെ ലുസ് ഡെല്‍ കാര്‍മെന്‍ ഇബാനസ് കരാന്‍സയും അഫ്ഗാനിസ്ഥാനില്‍ യുഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ ഐസിസി അന്വേഷണം ആരംഭിക്കുന്നതിന് വഴിയൊരുക്കിയ ഒരു സംഘത്തില്‍ അംഗങ്ങളായിരുന്നു.

'ഐസിസി ജഡ്ജിമാര്‍ എന്ന നിലയില്‍, ഈ നാല് വ്യക്തികളും അമേരിക്കയെയോ ഞങ്ങളുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയോ ലക്ഷ്യമിട്ടുള്ള ഐസിസിയുടെ നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളില്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്, ഐസിസി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെയും സഖ്യകക്ഷികളിലെയും പൗരന്മാരെ അന്വേഷിക്കാനും കുറ്റം ചുമത്താനും പ്രോസിക്യൂട്ട് ചെയ്യാനും അനിയന്ത്രിതമായ വിവേചനാധികാരം ഉണ്ടെന്ന് തെറ്റായി അവകാശപ്പെടുന്നു.'' സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

2024 നവംബറില്‍, ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ നെതന്യാഹുവിനും ഗാലന്റിനും മൂന്ന് മുതിര്‍ന്ന ഹമാസ് നേതാക്കള്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, ഈ നീക്കം ബൈഡന്‍ ഭരണകൂടത്തില്‍ നിന്ന് പ്രതിഷേധത്തിന് ഇടയാക്കി,

അതേസമയം, ഈ നടപടികള്‍ക്കെതിരെ പ്രതികരണവുമായി ഐസിസി രംഗത്തെത്തി. 'ഒരു അന്താരാഷ്ട്ര നീതിന്യായ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്താനുള്ള വ്യക്തമായ ശ്രമമാണ്' ഇതെന്ന് ഐസിസി വ്യക്തമാക്കി.