ഗാസയില്‍ ഇസ്രായേലുമായി സ്ഥിരമായ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി പുതിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന്റെ മുഖ്യ ചര്‍ച്ചക്കാരന്‍ വ്യാഴാഴ്ച (ജൂണ്‍ 5) പറഞ്ഞു.
'സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയതും ഗൗരവമേറിയതുമായ ഒരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു,' ഹമാസിന്റെ മുഖ്യ ചര്‍ച്ചക്കാരന്‍ ഖലീല്‍ അല്‍ഹയ്യ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. മധ്യസ്ഥരുമായി ഹമാസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 30 ന്, ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ ഉടനെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസം, അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവരുടെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യുഎസ് പിന്തുണയുള്ള നിര്‍ദ്ദേശം അവഗണിക്കുകയാണെന്ന് ഇരുപക്ഷവും പരസ്പരം ആരോപിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഈ പ്രതിസന്ധിയുടെ ഉത്തരവാദിയെന്ന ഹമാസിന്റെ നിലപാട് ഹയ്യ ആവര്‍ത്തിച്ചു. വിറ്റ്‌കോഫിന്റെ പുതിയ നിര്‍ദ്ദേശം നിരസിക്കുക എന്നതല്ല, മറിച്ച് സംഘം ബന്ദികളെ മോചിപ്പിച്ചതിനുശേഷം ശത്രുത പുനരാരംഭിക്കില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് തന്റെ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സഹായം ശേഖരിക്കുന്നതില്‍ നിന്ന് ഗാസ നിവാസികളെ തടയുന്നില്ലെന്ന് ഇസ്രായേല്‍ വാദിച്ചു. എന്നാല്‍ ചൊവ്വാഴ്ച (ജൂണ്‍ 3) നടന്ന ഒരു സംഭവത്തെത്തുടര്‍ന്ന്, സൈനികര്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തില്‍ 'അടുത്തുവന്നതായി സംശയിക്കുന്നവര്‍ക്കെതിരെ സൈനികര്‍ വെടിയുതിര്‍ത്തതായി സൈനിക വക്താവ് എഫി ഡെഫ്രിന്‍ പറഞ്ഞു. സംഭവം അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 7 ന് കൊല്ലപ്പെട്ട രണ്ട് ഇസ്രായേലി-അമേരിക്കക്കാരായ ജൂഡി വെയ്ന്‍സ്‌റ്റൈന്‍ ഹഗ്ഗായിയുടെയും ഗാഡ് ഹഗ്ഗായിയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അവ ഇസ്രായേലിലേക്ക് അയച്ചുവെന്നും വ്യാഴാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇതിനോട് പ്രതികരിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, അവരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ ഇപ്പോഴും അവശേഷിക്കുന്ന ബന്ദികളുടെ കുടുംബങ്ങള്‍ നേരിടുന്ന 'സ്ഥിരമായ ക്രൂരതയുടെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണെന്ന്' പറഞ്ഞു.
2023 ഒക്ടോബറിലെ ആക്രമണത്തില്‍, ഹമാസ് 251 ബന്ദികളെ തട്ടിക്കൊണ്ടുപോയി, അതില്‍ 55 പേര്‍ ഇപ്പോഴും ഗാസയില്‍ തന്നെ തുടരുന്നു, ഇതില്‍ 32 പേര്‍ മരിച്ചതായി അഎജ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയില്‍ 'സ്ഥിരമായ വെടിനിര്‍ത്തലിന്' ഇസ്രായേലുമായി 'ഗൗരവമായ' ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ്
