ഗൗതം അദാനിക്കെതിരെ പുതിയ അന്വേഷണവുമായി യുഎസ് നീതിന്യായ വകുപ്പ്

ഗൗതം അദാനിക്കെതിരെ പുതിയ അന്വേഷണവുമായി യുഎസ് നീതിന്യായ വകുപ്പ്


ന്യൂഡൽഹി: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ വീണ്ടും അന്വേഷണവുമായി യുഎസ് നീതിന്യായ വകുപ്പ്. ഇറാനെതിരായ യു.എസ് ഉപരോധങ്ങൾ ലംഘിച്ചതിനാണ് ഗൗതം അദാനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് പുതിയ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനുമായുള്ള വ്യാപാര ബന്ധത്തിൽ അദാനി ഗ്രൂപ്പിന്റെ ഏതെങ്കിലും കമ്പനികൾ ഉപരോധ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നതിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.

വൈദ്യുതി വിതരണ കരാറുകൾ നേടിയെടുക്കാൻ കൈക്കൂലി നൽകിയെന്നും ധനസമാഹരണത്തിനിടെ യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ആരോപണങ്ങളിൽ അദാനിയും അനന്തരവൻ സാഗർ അദാനിയും യു.എസ് അധികൃതരിൽ നിന്ന് അന്വേഷണം നേരിടുന്നതിന് പിന്നാലെയാണ് പുതിയ സംഭവം.

എന്നാൽ പുതിയ അന്വേഷണം നടക്കുന്നുവെന്ന കാര്യം അദാനി ഗ്രൂപ്പ് അധികൃതർ നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് തള്ളിയ അദാനി ഗ്രൂപ്പ് സാധ്യമായ എല്ലാ നിയമവഴികൾ തേടുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനിൽ നിന്നുള്ള എണ്ണയോ പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്നത് നിർത്തണമെന്നും ഏതെങ്കിലും രാജ്യമോ വ്യക്തിയോ ഇറാനിൽ നിന്ന് വാങ്ങുകയാണെങ്കിൽ അവർക്കെതിരെ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഇക്കഴിഞ്ഞ മേയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു.