ഇന്ത്യന്‍ നാവിക സേന കപ്പലുകളെ കുറിച്ച് പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കരാറുകാരന്‍ അറസ്റ്റില്‍

ഇന്ത്യന്‍ നാവിക സേന കപ്പലുകളെ കുറിച്ച് പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കരാറുകാരന്‍ അറസ്റ്റില്‍


മുംബൈ: പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളേയും അന്തര്‍വാഹിനികളേയും കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ജൂനിയര്‍ പ്രതിരോധ കരാറുകാരന്‍ അറസ്റ്റില്‍. രവീന്ദ്ര മുരളീധര്‍ വര്‍മ്മ (27) ആണ് അറസ്റ്റിലായത്. ഇന്ത്യയുടെ 14 നാവിക കപ്പലുകളുടെ പ്രവര്‍ത്തന വിവരങ്ങള്‍ പങ്കുവെച്ചതായും ദേശീയ സുരക്ഷയെ അപകടത്തിലാക്കിയതായും മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) വെളിപ്പെടുത്തി. ഇന്ത്യന്‍ നാവികസേന നടത്തിയ  പരിശോധനയില്‍ രവീന്ദ്ര മുരളീധര്‍ വര്‍മ്മ കൈമാറിയ വിവരങ്ങളില്‍ അഞ്ചെണ്ണം കൃത്യവും രഹസ്യവുമാണെന്ന് സ്ഥിരീകരിച്ചു.

എ ടി എസിന്റെ താനെ യൂണിറ്റാണ് വര്‍മ്മയെ അറസ്റ്റ് ചെയ്തത്. നേവല്‍ ഡോക്ക്യാര്‍ഡ്, മസഗോണ്‍ ഡോക്ക്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രതിരോധ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൈകാര്യം ചെയ്യുന്ന മുംബൈ ആസ്ഥാനമായുള്ള ക്രാസ്നി ഡിഫന്‍സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് വര്‍മ്മ പ്രവര്‍ത്തിച്ചിരുന്നു. കമ്പനിയുടെ ഇലക്ട്രിക്കല്‍ വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍  മഹാരാഷ്ട്രയിലുടനീളമുള്ള നിയന്ത്രിത നാവിക സൈറ്റുകളിലേക്ക് വര്‍മ്മയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. 

പായല്‍ ശര്‍മ്മ, ഇഷ്പ്രീത് എന്നീ പേരുകളുള്ള അക്കൗണ്ടുകളില്‍ നിന്ന് 2024ല്‍ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതിനെ തുടര്‍ന്നാണ് വര്‍മ്മ ചാരവൃത്തിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് അന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ഏജന്റുമാരെന്ന് സംശയിക്കപ്പെടുന്നവരുടെ ഈ പ്രൊഫൈലുകള്‍ നാവിക ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ വനിതകളാണെന്നു പറഞ്ഞാണ് വര്‍മ്മയുമായി ബന്ധം സ്ഥാപിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ സംഭാഷണങ്ങള്‍ വ്യക്തിപരമാവുകയും 'പ്രീതി ജയ്സ്വാള്‍' എന്ന പേരില്‍ സ്ത്രീകളില്‍ ഒരാള്‍ പിന്നീട് ആശയവിനിമയം വാട്ട്സ്ആപ്പിലേക്ക് മാറ്റുകയും ചെയ്തു. 

വൈകാരിക ബന്ധങ്ങള്‍ക്കും പണത്തിനും പകരമായി വര്‍മ്മ വിവരങ്ങള്‍ പങ്കിടാന്‍ തുടങ്ങുകയായിരുന്നു. താന്‍ ചെയ്യുന്നത് എന്താണെന്നും ആര്‍ക്കാണ് സുപ്രധാന വിവരങ്ങള്‍ കൈമാറുന്നതെന്നും വര്‍മ്മയ്ക്ക് നന്നായി അറിയാമായിരുന്നുവെന്നും വിവരങ്ങള്‍ നല്‍കുന്നതിന് പകരമായി അയാള്‍ക്ക് പണം ലഭിക്കുന്നുണ്ടായിരുന്നതായും എ ടി എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

നാവിക സൈറ്റുകള്‍ക്കുള്ളില്‍ ഫോണുകള്‍ നിരോധിക്കുന്ന കര്‍ശനമായ പ്രോട്ടോക്കോളുകള്‍ ഉണ്ടായിരുന്നതിനാല്‍ വര്‍മ്മ നിയമങ്ങള്‍ മറികടക്കാനുള്ള വഴികള്‍ കണ്ടെത്തുകയായിരുന്നു. ജോലി ചെയ്യുമ്പോള്‍ അദ്ദേഹം വിശദാംശങ്ങള്‍ മനഃപാഠമാക്കുകയും പിന്നീട് അവ സ്‌കെച്ചുകളോ ഡയഗ്രമുകളോ ഓഡിയോ സന്ദേശങ്ങളോ ആയി മാറ്റി വാട്ട്സ്ആപ്പ്, സോഷ്യല്‍ മീഡിയ വഴി തന്റെ വിദേശ ഹാന്‍ഡ്ലര്‍മാര്‍ക്ക് അയക്കുകയായിരുന്നു. 

പ്രീതിയുടെയും ഇഷ്പ്രീതിന്റെയും 'കോളേജ് സുഹൃത്തുക്കള്‍' എന്ന വ്യാജേന വര്‍മ്മ ഒന്നിലധികം ഹാന്‍ഡ്ലര്‍മാരുമായി ആശയവിനിമയം നടത്തിയിരുന്നതായി എടിഎസ് പറഞ്ഞു. മാസങ്ങളായി നടത്തിയ ആശയവിനിമയത്തിലൂടെ അയച്ച സന്ദേശങ്ങള്‍, ഡയഗ്രമുകള്‍, വീഡിയോകള്‍, ഓഡിയോ ഫയലുകള്‍ എന്നിവ ഫോറന്‍സിക് വീണ്ടെടുത്തു. 

ഇന്ത്യയിലെയും വിദേശത്തെയും ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്ന് വര്‍മ്മയ്ക്ക് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

വര്‍മ്മയെ തിങ്കളാഴ്ച വരെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു.