ഫെഡറല്‍ ഫണ്ട് റദ്ദാക്കാന്‍ നീക്കം: ട്രംപ് ഭരണകൂടത്തിനെതിരെ പി ബി എസ് കോടതിയിലേക്ക്

ഫെഡറല്‍ ഫണ്ട് റദ്ദാക്കാന്‍ നീക്കം: ട്രംപ് ഭരണകൂടത്തിനെതിരെ പി ബി എസ് കോടതിയിലേക്ക്


വാഷിംഗ്ടണ്‍ ഡി.സി:  പിബിഎസ്, നാഷണല്‍ പബ്ലിക് റേഡിയോ തുടങ്ങിയ പബ്ലിക് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് റദ്ദാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമീപകാല എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് വെള്ളിയാഴ്ച കേസ് ഫയല്‍ ചെയ്തു.

വാഷിംഗ്ടണ്‍ ഡി.സിയിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് അതിന്റെ ഒന്നാം ഭേദഗതി അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും പൊതു പ്രക്ഷേപകര്‍ക്കുള്ള ധനസഹായം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രസിഡന്റ് ട്രംപിന് അധികാരമില്ലെന്നും അവകാശപ്പെട്ടു.

തനിക്കും മറ്റ് റിപ്പബ്ലിക്കന്‍മാര്‍ക്കും എതിരെ പിബിഎസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ ആരോപിച്ചതു ചൂണ്ടിക്കാട്ടി അദ്ദേഹം പബ്ലിക് ബ്രോഡ്കാസ്റ്ററോട് വിവേചനം കാണിക്കുകയാണെന്ന് കേസ് കൂട്ടിച്ചേര്‍ത്തു.

'ട്രംപിന്റെ ആരോപണങ്ങളെ പിബിഎസ് ഏറ്റവും ശക്തമായ വാക്കുകളില്‍ നിഷേധിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 'അതേസമയം തന്നെ പൊതു ടെലിവിഷന്റെ പങ്കിനെക്കുറിച്ചുള്ള ഏതെങ്കിലും നയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഗണിക്കാതെ തന്നെ, പിബിഎസിനുള്ള ഫണ്ട് തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെടെ പിബിഎസിന്റെ പ്രോഗ്രാമിംഗിന്റെ ഉള്ളടക്കത്തിന്റെ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നമ്മുടെ ഭരണഘടനയും നിയമങ്ങളും പ്രസിഡന്റിനെ വിലക്കുന്നു' എന്ന് ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു.

എന്‍പിആര്‍ സമാനമായ ഒരു കേസ് ഫയല്‍ ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച പിബിഎസും കേസ് നല്‍കിയത്.

പൊതു പ്രക്ഷേപണ കോര്‍പ്പറേഷന്‍ വഴി പിബിഎസിനും എന്‍പിആറിനും നികുതിദായകര്‍ നല്‍കുന്ന സബ്‌സിഡി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 1 ന് ട്രംപ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരുന്നു.

'സിപിബി സ്ഥാപിതമായ 1967 ല്‍ നിന്ന് വ്യത്യസ്തമായി, ഇന്ന് മാധ്യമ രംഗം സമൃദ്ധവും വൈവിധ്യപൂര്‍ണ്ണവും നൂതനവുമായ വാര്‍ത്താ ഓപ്ഷനുകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന്,' ഉത്തരവില്‍ പറയുന്നു. 'ഈ പരിതസ്ഥിതിയില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം കാലഹരണപ്പെട്ടതും അനാവശ്യവുമാണെന്ന് മാത്രമല്ല, പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ രൂപഭാവത്തെ നശിപ്പിക്കുന്നതുമാണ് എന്നും ഉത്തരവ് വ്യക്തമാക്കി.

എന്‍പിആറിനെയും പിബിഎസിനെയും പണം നല്‍കേണ്ടതില്ലാത്ത 'തീവ്ര ഇടതുപക്ഷ രാക്ഷസന്മാര്‍' ആണെന്നും പ്രസിഡന്റ് വിശേഷിപ്പിച്ചിട്ടുണ്ട്.

ഈ വര്‍ഷം സിപിബിയില്‍ നിന്ന് 325 മില്യണ്‍ ഡോളര്‍ (ഫണ്ടിംഗിന്റെ 22%)  ലഭിക്കുന്നുണ്ടെന്ന് പിബിഎസ് പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഉത്തരവ് നിരവധി പ്രാദേശിക വാര്‍ത്താ സ്‌റ്റേഷനുകള്‍ക്ക് അന്ത്യം കുറിക്കുമെന്ന് കഴിഞ്ഞ ആഴ്ച, പിബിഎസ് മേധാവി പോള കെര്‍ഗര്‍ പറഞ്ഞിരുന്നു.