പൈപ്പ് ഗ്യാസ് ഉള്ള വീടുകള്‍ക്ക് എല്‍ പി ജി സിലിണ്ടര്‍ നിരോധനം; കേന്ദ്രത്തിന്റെ പുതിയ തീരുമാനം

പൈപ്പ് ഗ്യാസ് ഉള്ള വീടുകള്‍ക്ക് എല്‍ പി ജി സിലിണ്ടര്‍ നിരോധനം; കേന്ദ്രത്തിന്റെ പുതിയ തീരുമാനം


ന്യൂഡല്‍ഹി: പൈപ്പ് നാച്ചുറല്‍ ഗ്യാസ് (പി എന്‍ ജി) കണക്ഷന്‍ ഉള്ള വീടുകള്‍ക്ക് ഇനി ഗൃഹോപയോഗ എല്‍ പി ജി സിലിണ്ടര്‍ കൈവശം വയ്ക്കുകയോ പുതുതായി ലഭ്യമാക്കുകയോ റീഫില്‍ ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഊര്‍ജ്ജ ഇറക്കുമതിയില്‍ ഉണ്ടായ പ്രതിസന്ധി പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. എല്‍ പി ജി വിതരണ നിയമം ഭേദഗതി ചെയ്തതായി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

പൈപ്പ് നാച്ചുറല്‍ ഗ്യാസ് കണക്ഷന്‍ ഉള്ള ഒരാളും ഗൃഹോപയോഗ എല്‍ പി ജി കണക്ഷന്‍ കൈവശം വെക്കരുതെന്നും അത്തരക്കാര്‍ സര്‍ക്കാര്‍ ഓയില്‍ കമ്പനികളില്‍ നിന്ന് സിലിണ്ടര്‍ റീഫില്‍ എടുക്കുകയോ വിതരണക്കാരിലൂടെ സിലിണ്ടര്‍ ലഭ്യമാക്കുകയോ ചെയ്യാന്‍ പാടില്ലെന്നും ഇതിനകം ഉള്ള എല്‍ പി ജി കണക്ഷന്‍ ഉടന്‍ തന്നെ തിരികെ നല്‍കണമെന്നുമാണ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാന കടല്‍പാതയായ ഹോര്‍മുസ് അടച്ചതോടെ ഇന്ത്യയുടെ എല്‍ പി ജി ഇറക്കുമതിക്ക് വലിയ തിരിച്ചടിയുണ്ടായി. ഇന്ത്യയുടെ എല്‍ പി ജി ഇറക്കുമതിയുടെ ഏകദേശം 90 ശതമാനവും ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്.

ഈ സാഹചര്യത്തില്‍ ഏകദേശം 60 ലക്ഷം വീടുകളെ പൂര്‍ണ്ണമായും പി എന്‍ ജി ഉപയോഗത്തിലേക്ക് മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ ലഭ്യമാകുന്ന എല്‍ പി ജി സംഭരണം ഗ്രാമപ്രദേശങ്ങള്‍ക്കും പൈപ്പ് ഗ്യാസ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങള്‍ക്കും മുന്‍ഗണനയായി വിതരണം ചെയ്യാന്‍ സാധിക്കും.

മാര്‍ച്ച് 9ന് കേന്ദ്ര സര്‍ക്കാര്‍ എസ്സന്‍ഷ്യന്‍ കമോഡിറ്റീസ് ആക്ട് പ്രകാരം പ്രത്യേക നടപടികള്‍ സ്വീകരിച്ചിരുന്നു. അതനുസരിച്ച് ഗൃഹോപയോഗ പി എന്‍ ജി, വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സി എന്‍ ജി, എല്‍ പി ജി ഉത്പാദനം തുടങ്ങിയ മേഖലകള്‍ക്ക് മറ്റ് ഗ്യാസ് ഉപഭോഗ മേഖലകളെക്കാള്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമായത്. ഇറാന്റെ പരമാധികാര നേതാവായ അലി ഖംനേയി കൊല്ലപ്പെട്ടതോടെ സ്ഥിതി കൂടുതല്‍ വഷളായി. പ്രതികാരമായി ഇറാന്‍ മേഖലയില്‍ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ഹോര്‍മുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതി നടക്കുന്ന ഈ കടല്‍പാത അടഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യയുടെ പതാകയുള്ള രണ്ട് എല്‍ പി ജി കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയിരുന്നു.

ഇന്ത്യയുമായുള്ള ദീര്‍ഘകാല സൗഹൃദവും താത്പര്യങ്ങളും പരിഗണിച്ചാണ് ഇന്ത്യയിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതെന്ന് ഇറാന്റെ അംബാസഡര്‍ സ്ഥിരീകരിച്ചു.