അറബിക്കടലില്‍ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം; കരുത്ത് തെളിയിച്ച നാവിക സേന

അറബിക്കടലില്‍ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം; കരുത്ത് തെളിയിച്ച നാവിക സേന


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പല്‍ ഐഎന്‍എസ് സൂറത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അറബിക്കടലില്‍ ആകാശത്തേയ്ക്ക് തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് നാവികസേന അറിയിച്ചു.

മിസൈല്‍ വേധ പടക്കപ്പല്‍ ശ്രേണിയില്‍പ്പെട്ടതാണ് ഐഎന്‍എസ് സൂറത്ത്. മധ്യദൂര ഭൂതല വ്യോമ മിസൈലാണ് സൂറത്തില്‍ നിന്ന് തൊടുത്തത്. ലക്ഷ്യസ്ഥാനത്തേയ്ക്ക് കൃത്യമായി തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം നാവികസേനയുടെ കരുത്ത് പ്രകടമാക്കുന്നതാണെന്ന് പ്രതിരോധമന്ത്രാലയ വക്താവ് എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മിസൈല്‍ പരീക്ഷണം മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയതായും പ്രതിരോധമന്ത്രാലയ വക്താവ് വ്യക്തമാക്കി.

ഐഎന്‍എസ് സൂറത്ത്

വിശാഖപട്ടണം ക്ലാസ് സ്‌റ്റെല്‍ത്ത് ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയറുകളിലെ നാലാമത്തെ കപ്പലാണ് ഐഎന്‍എസ് സൂറത്ത് . ഡല്‍ഹി ക്ലാസ് (പി15), കൊല്‍ക്കത്ത ക്ലാസ് (പി15എ), വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയര്‍ (പി15ബി) എന്നിവ ഉള്‍പ്പെടുന്ന പ്രോജക്റ്റ് 15 പ്രകാരം നിര്‍മ്മിച്ച ഡിസ്‌ട്രോയറുകളുടെ നിരയിലെ അവസാനത്തേതാണ് ഈ പടക്കപ്പല്‍.