ക്രിസ്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കിയത് സുപ്രിം കോടതി ശരിവെച്ചു

ക്രിസ്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കിയത് സുപ്രിം കോടതി ശരിവെച്ചു


ന്യൂഡല്‍ഹി: സേനയിലെ അനുഷ്ഠാന ശാസനത്തെ ലംഘിച്ചുവെന്നാരോപിച്ച് പുറത്താക്കിയ ക്രിസ്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സാമുവല്‍ കാമലേശന്റെ പുറത്താക്കല്‍ ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. ദുരുദ്വാരയില്‍ പ്രവേശിക്കുന്നത് നിരസിച്ചതിലൂടെ അദ്ദേഹം സേനയുടെ ശാസനയും സൈനികരുടെ വികാരങ്ങളും വ്രണപ്പെടുത്തുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സേന സെക്യുലര്‍ സ്ഥാപനമാണെന്നും ഇത്തരത്തിലുള്ള പെരുമാറ്റം സഹിക്കാനാവില്ലന്നും ഇദ്ദേഹം പൂര്‍ണമായും സേനയ്ക്ക് അനുയോജ്യമല്ലെന്നും കോടതി പരാമര്‍ശിച്ചു.

2017-ല്‍ ലഫ്റ്റനന്റായി നിയമിതനായി സിഖ് സ്‌ക്വാഡ്രണില്‍ സേവനം ചെയ്തിരുന്ന കാമലേശന്‍ മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായി തന്നെ ഗുരുദ്വാരയില്‍ പ്രവേശനം നിര്‍ബന്ധിച്ചതാണെന്നും അതിനാലാണ് താന്‍ നിരസിച്ചതെന്നും വാദിച്ചു. എന്നാല്‍ ഇതെല്ലാം നിയമാനുസൃതമായ ഉത്തരവിനെ അവഗണിച്ചതാണ് എന്ന് സുപ്രിം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഓഫീസറുടെ പുറത്താക്കല്‍ നടപടി ശരിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ മെയ് മാസത്തെ ഉത്തരവ് നിലനിര്‍ത്തി. 2021-ല്‍ പെന്‍ഷനും ഗ്രാറ്റിവിറ്റിയും കൂടാതെ അദ്ദേഹത്തെ സേവനത്തില്‍ നിന്ന് നീക്കിയിരുന്നു.

കമലേശന്‍ സൈന്യത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അച്ചടക്കലംഘനം നടത്തിയതിന് പുറത്താക്കേണ്ട ആളായിരുന്നു എന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രതികരണം.

ഗുരുദ്വാരയില്‍ പ്രവേശിക്കുന്നത് തന്റെ മതവിശ്വാസത്തിനെതിരാണെന്ന് ഓഫീസര്‍ വ്യക്തമാക്കിയതാണെന്നും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിച്ചതാണ് പ്രശ്നം എന്നും എല്ലായിടത്തും 'സര്‍വധര്‍മ്മ സ്ഥാനങ്ങളില്‍' താന്‍ പങ്കെടുത്തിരുന്നുവെന്നും ഓഫീസറുടെ ഭാഗത്ത് നിന്നും ഹാജരായ സീനിയര്‍ അഭിഭാഷകന്‍  ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു. 

ഈ റെജിമെന്റല്‍ സെന്ററില്‍ ക്ഷേത്രമോ ഗുരുദ്വാരയോ മാത്രമേയുള്ളൂവെന്നും ഗുരുദ്വാരയില്‍ കയറാന്‍ തന്റെ വിശ്വാസം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറയുകയും പുറത്തുനിന്ന് പൂവ് സമര്‍പ്പിക്കാമെന്നും പക്ഷേ അകത്ത് കടക്കില്ലെന്നും മറ്റാരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും ഒരേയൊരു സീനിയര്‍ ഓഫീസര്‍ മാത്രമാണ് നടപടി തുടങ്ങിയതെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. തന്നെ ആരാധനയ്ക്ക് നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടന അതിന് സ്വാതന്ത്ര്യം അനുവദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വധര്‍മ്മസ്ഥലത്തില്‍ പ്രവേശിക്കുന്നത് താന്‍ നിരസിച്ചിട്ടില്ലെന്നും കര്‍മ്മങ്ങള്‍ മാത്രമാണ് നിരസിച്ചതെന്നും ഓഫീസര്‍ ഉന്നയിച്ച വാദം സുപ്രിം കോടതി തള്ളി.

സേനയുടെ ശാസനയും ഏകോപനവും തകര്‍ക്കുന്ന പ്രവൃത്തിയായിരുന്നുവെന്ന് കണ്ടെത്തിയാണ് ഓഫീസറുടെ പുറത്താക്കലില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്.