അസ്വാഭാവികമായി പെരുമാറുന്ന പ്രസിഡന്റാണ് ട്രംപെന്ന് തരൂര്‍

അസ്വാഭാവികമായി പെരുമാറുന്ന പ്രസിഡന്റാണ് ട്രംപെന്ന് തരൂര്‍


സിംഗപ്പൂര്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ അമിത ചുങ്കം ചുമത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സിംഗപ്പൂരില്‍ ക്രെഡായ് നാറ്റ്‌കോണ്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ട്രംപിന്റെ താരിഫ് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. നിരവധി പേരുടെ തൊഴിലാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. നയതന്ത്ര സ്വഭാവത്തിന്റെ രീതികള്‍ക്ക് ബഹുമാനം നല്‍കുന്ന പ്രകൃതമല്ല ട്രംപിന്റേതെന്നും തരൂര്‍ പറഞ്ഞു. സൂററ്റിലെ ആഭരണ, വജ്ര മേഖലയിലും കടല്‍ വിഭവങ്ങളുടെ മേഖലയിലും ലക്ഷണക്കണക്കിന് പേരുടെ ജോലിയാണ് പോയിരിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനു മുന്‍പ് വന്ന പ്രസിഡന്റുമാര്‍ ആരും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. 

അസ്വാഭാവികമായി പെരുമാറുന്ന പ്രസിഡന്റാണ് ട്രംപ്. ഏതെങ്കിലും ലോക നേതാവ് താന്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യവും തരൂര്‍ ഉന്നയിച്ചു.  അതുകൊണ്ടുതന്നെ ട്രംപിന്റെ പെരുമാറ്റം മുന്‍നിര്‍ത്തി തങ്ങളുടെ പ്രകടനത്തെ വിധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ട്രംപ് ചുമത്തിയ താരിഫ് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അര മുറുക്കി മുന്നോട്ടു പോകുകയെന്നല്ലാതെ മറ്റൊരു വഴിയും ഇന്ത്യക്കില്ലെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങളോടും യു എസ് ഒരുപോലെ പെരുമാറണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.