കശ്മീര്‍; ഭീകര ബന്ധത്തില്‍ മൂന്നുപേരെ പിരിച്ചുവിട്ടു

കശ്മീര്‍; ഭീകര ബന്ധത്തില്‍ മൂന്നുപേരെ പിരിച്ചുവിട്ടു


ശ്രീനഗര്‍: ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ ജമ്മുകശ്മീരില്‍ പൊലീസ് കോണ്‍സ്റ്റബിള്‍, അധ്യാപകന്‍, വനംവകുപ്പ് ജീവനക്കാരന്‍ എന്നിവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് നടപടി സ്വീകരിച്ചത്. 

2024 മെയ് മാസത്തില്‍ അറസ്റ്റിലായ ജമ്മു കശ്്മീര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഫിര്‍ദൗസ് അഹമ്മദ് ഭട്ട്, ജില്ലാ ജയിലില്‍ കഴിയുന്ന അധ്യാപകനായ മുഹമ്മദ് അഷ്റഫ് ഭട്ട്, ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ജോലി ചെയ്യുന്ന നിസാര്‍ അഹമ്മദ് ഖാന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. 

പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഭീകര ബന്ധം കണ്ടെത്തിയിരുന്നു. ഫിര്‍ദൗസ് അഹമ്മദ് ഭട്ടും മുഹമ്മദ് അഷ്റഫ് ഭട്ടും ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയിലെ അംഗങ്ങളാണ്. നിസാര്‍ അഹമ്മദ് ഖാന്‍ ഹിസ്ബുള്‍ മുജാഹിദീനെ സഹായിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു ഡിവിഷനിലെ നിയന്ത്രണ രേഖയില്‍ സമീപ ദിവസങ്ങളില്‍ നടന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. ഫെബ്രുവരി 11ന് ജമ്മുവിലെ അഖ്നൂര്‍ സെക്ടറില്‍ ഭീകരര്‍ നടത്തിയ ശക്തമായ ഐഇഡി സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്കും അതിനു മുമ്പ് രജൗരി സെക്ടറില്‍ അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ ഒരു സൈനികന് പരുക്കല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഫെബ്രുവരി 13ന് ഭീകരര്‍ക്ക് സാമ്പത്തികമായും സാധനങ്ങള്‍ എത്തിച്ചു നല്‍കി സഹായിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ നടപടി.