'എം.ടി.യെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം; 'എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' പുസ്തകം പിൻവലിക്കണമെന്ന് മക്കൾ

'എം.ടി.യെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം; 'എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' പുസ്തകം പിൻവലിക്കണമെന്ന് മക്കൾ


കോഴിക്കോട് : ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച 'എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തിനെതിരെ എം.ടി. വാസുദേവൻ നായരുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എംടിയുടെ മക്കളായ സിതാരയും, അശ്വതി നായരും ഫേസ്ബുക്കിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം.ടി.വാസുദേവൻ നായർ എന്ന ഞങ്ങളുടെ അച്ഛൻ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആർജ്ജിക്കുന്ന 'കുപ്രസിദ്ധിയിലൂടെ' പുസ്തകം വിറ്റു പോവാനും രചയിതാക്കൾക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഇരുവരും ആരോപിക്കുന്നു.

പറഞ്ഞു കേട്ട അറിവുകൾ വെച്ചാണ് ഈ പുസ്തകം എഴുതിയിരിക്കുന്നതെന്ന് ആർക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമർശങ്ങളും എം.ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് കാരണം മക്കൾ എന്ന നിലയിൽ തങ്ങളും കുടുംബവും മനോവിഷമം അനുഭവിക്കുകയാണെന്നും സിതാരയും അശ്വതിയും പ്രസ്താവനയിൽ പറഞ്ഞു.

പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യരുത്. ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്ന്'പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്‌കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.

എംടിയുടേയും ആദ്യ ഭാര്യയായ പ്രമീള നായരുടേയും മകളാണ് സിതാര. രണ്ടാമത് വിവാഹം ചെയ്ത കലാമണ്ഡലം സരസ്വതിയിൽ ജനിച്ച മകളാണ് അശ്വതി നായർ.