തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം.. ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിൽ കുടുംബം തങ്ങളുടെ ശക്തമായ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. യുഡിഎഫ്.സർക്കാർ അധികാരമേറ്റ ശേഷം സി.ബി.ഐക്ക് വിടുന്ന ആദ്യത്തെ പ്രധാന കേസാണിതെന്ന പ്രത്യേകതയുമുണ്ട്.
പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി.ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. 13 സാക്ഷികളെ പുതുതായി ചേർത്ത് കേസിൽ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 16 നാണ് ഹർജിയിൽ പറഞ്ഞ നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
ഇതിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് വിവരങ്ങൾ അന്വേഷണം പരിശോധിച്ചു. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ച്, പണം വായ്പ എടുത്തതിന്റെ രേഖകൾ റിപ്പോർട്ടിനൊപ്പമുണ്ട്. എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണ രൂപവും ഹാജരാക്കി.
എ.ഡി.എം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടും; വിജ്ഞാപനം ഉടൻ
