മാനഭംഗത്തിനിരയായ 16കാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

മാനഭംഗത്തിനിരയായ 16കാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി


കൊച്ചി: മാനഭംഗത്തിനിരയായ 16കാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള അനുമതി നല്‍കാതെ ഹൈക്കോടതി. ഈ ഘട്ടത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ജീവന് ഹാനികരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ ദത്തുനല്‍കാന്‍ പെണ്‍കുട്ടിയും മാതാപിതാക്കളും സന്നദ്ധരാണെങ്കില്‍ സര്‍ക്കാര്‍ അതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പെണ്‍കുട്ടിയെ കാമുകനാണ് മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയത്. ഇതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. ഗര്‍ഭം ധരിച്ച വിവരം വൈകിയാണ് അതിജീവിത മനസിലാക്കിയത്. മാനസികവും ശാരീരികവുമായി തളര്‍ന്ന പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിനായി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ആശുപത്രികളെ സമീപിച്ചിരുന്നു. ഗര്‍ഭകാലത്തിന്റെ ഈ ഘട്ടത്തില്‍ കോടതിയുടെ അനുമതി ആവശ്യമാണെന്ന് അവര്‍ അറിയിച്ചതിനാലാണ് രക്ഷിതാവ് ഹൈക്കോടതിയെ സമീപിച്ചത്.