റംസാന്‍- വിഷു ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി

റംസാന്‍- വിഷു ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന്  ഹൈക്കോടതി അനുമതി


കൊച്ചി : റംസാന്‍- വിഷു ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന്  ഹൈക്കോടതി അനുമതിനല്‍കി. ചന്തകള്‍ നടത്താന്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കാന്‍ പാടില്ലെന്നും നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കൈവശമുള്ള പണം ഉപയോഗിച്ച്  ചന്തകള്‍ നടത്താമെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കഴിയുംവരെയാണ് ഉത്സവചന്തകളുടെ ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി പണം അനുവദിക്കുന്നത് കോടതി വിലക്കിയിട്ടുള്ളത്. ഏപ്രില്‍ 26-ന് ശേഷം സര്‍ക്കാരിന് ഈ സബ്സിഡി പണം അനുവദിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ഹൈക്കോടതി ശരിവെച്ചു.

റംസാന്‍- വിഷുചന്തകള്‍ തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന  ഉത്സവച്ചന്തകള്‍ സര്‍ക്കാരിന്റെ സഹായത്തോടെയുള്ള സബ്സിഡി ചന്തകളായി മാറുമ്പോള്‍ അത് തെരഞ്ഞെടുപ്പ് വിഷയമായി മാറും എന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് ഒരുതരത്തിലും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചന്തകള്‍ നടത്താമെങ്കിലും അതിനുള്ള സബ്സിഡി തെരഞ്ഞടുപ്പ് കഴിയുന്നതുവരെ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.