തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചേക്കും. പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചും കനത്ത നഷ്ടത്തെക്കുറിച്ചും ഈ സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം 13 -ാം തീയതി സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ വരുമാന നഷ്ടം ഉണ്ടാകുന്നു എന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് ഈ തീരുമാനം. നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടും വരുമാന നഷ്ടം കൂടുതലാണെന്ന ബസ് ഉടമകൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നത്. സ്വകാര്യ ബസുകൾക്കുണ്ടാവുന്ന വരുമാന നഷ്ടത്തൊപ്പം കെഎസ്ആർടിസിക്ക് ഉണ്ടായിട്ടുള്ള യാത്രക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവും സമിതി പരിശോധിക്കും.
പ്രിയദർശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ കുറഞ്ഞു എന്നാണ് ബസ് ഉടമകളുടെ പരാതി. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പണിമുടക്കും മാർച്ചും നടത്തിയിരുന്നു. ഇന്ധന വിലയിലെ വർദ്ധനവ് കൂടി വന്നതോടെ പിടിച്ച് നിൽക്കാൻ കഴിയുന്നില്ല എന്നും ഉടമകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പ്രിയദർശിനി പദ്ധതി: പുരോഗതി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, സ്വകാര്യ ബസ് ഉടമകളുമായി 13 ന് ചർച്ച
