നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ നീക്കം

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ നീക്കം


തിരുവനന്തപുരം നീറ്റ് പരീക്ഷാ ക്രമക്കേടിൽ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ നീക്കം. ചട്ടം 118 അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ നാളെ പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ദേശിയ പരീക്ഷാ സംവിധാനം സമഗ്രമായി പരിഷ്കരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടും. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് സംസ്ഥാന സർക്കാർ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പരീക്ഷ ഈ മാസം 21നായിരുന്നു വീണ്ടും നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി കോൺ​ഗ്രസ് ഉന്നയിക്കുന്നതിനൊപ്പം കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധവും തുടരുന്നുണ്ട്. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെ നീറ്റ് യു ജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയിരുന്നു.

സംഭവത്തിൽ നിരവധി പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നെന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. ഈ മാസം ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.