ക്ഷേമ പെൻഷൻ തുക വർധിപ്പിക്കും; കുടിശിക വിതരണം ചെയ്യും: മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ തുക വർധിപ്പിക്കും; കുടിശിക വിതരണം ചെയ്യും: മുഖ്യമന്ത്രി


തിരുവനന്തപുരം: 

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശികയാണ് നിലവിലുള്ളത്. പണഞെരുക്കം കാരണമുണ്ടായ ഈ കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും 2025-26 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. 

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്കരണം നടത്തി,  പെൻഷൻ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. തനത് വരുമാനം നീക്കി വച്ചാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബിയെയും പെൻഷൻ കമ്പനിയേയും വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി.