ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍

ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍


മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ യുവ ബാറ്റര്‍ ശുഭ്മന്‍ ഗില്‍ നയിക്കും. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ അധ്യക്ഷതയില്‍ മുംബൈയിലെ ബി സി സി ഐ ആസ്ഥാനത്തു നടത്തിയ യോഗത്തിലാണ് തീരുമാനം. ഹെഡ് കോച്ച് ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുത്തു.

രോഹിത് ശര്‍മ വിരമിച്ച ഒഴിവിലാണ് ടെസ്റ്റ് ടീമിനെ നയിക്കാനുള്ള നിയോഗം 25 വയസുകാരനായ ഗില്ലിന് ലഭിച്ചത്. രോഹിതിനു പിന്നാലെ വിരാട് കോലിയും കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ആര്‍ അശ്വിനും വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയൊരു തലമുറ മാറ്റമാണ് ഇംഗ്ലണ്ട് പര്യടനത്തോടെ സംഭവിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെയാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. മുതിര്‍ന്ന താരങ്ങളായ ജസ്പ്രീത് ബുംറയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. എന്നാല്‍, ടെസ്റ്റ് മത്സരങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ദീര്‍ഘമായ സ്‌പെല്ലുകള്‍ എറിയാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ജസ്പ്രീത് ബുംറ കളിക്കില്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. മൂന്നോ നാലോ ടെസ്റ്റ് കളിക്കേണ്ടതെന്ന് സാഹചര്യമനുസരിച്ച് ടീം മാനെജ്‌മെന്റ് തീരുമാനമെടുക്കുമെന്നും അഗാര്‍ക്കര്‍ അറിയിച്ചു. ബുംറയ്ക്കു മുകളില്‍ ഗില്ലിനു ക്യാപ്റ്റന്‍സി നല്‍കിയതിന്റെ വിശദീകരണം കൂടിയാണ് അഗാര്‍ക്കറുടെ വാക്കുകള്‍.

പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ശാര്‍ദൂല്‍ ഠാക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമിലെത്തി. ഓപ്പണിങ് സ്ലോട്ടിലേക്ക് യശസ്വി ജയ്‌സ്വാളിനു പങ്കാളിയായി ബി സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി ഇവര്‍ നടത്തുന്ന പ്രകടനം ഇക്കാര്യത്തില്‍ നിര്‍ണായകമാവും. ഓപ്പണര്‍മാര്‍ ആരൊക്കെ എന്നതും നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യും എന്നതും ഉള്‍പ്പെടെ ടീം കോംബിനേഷന്‍ ഇംഗ്ലണ്ടിലെത്തിയ ശേഷം ഗംഭീറും ഗില്ലും ചേര്‍ന്ന് തീരുമാനിക്കുമെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

സുദര്‍ശനോ ഈശ്വരനോ ഓപ്പണറായാല്‍ വിരാട് കോലിയുടെ ഒഴിവില്‍ കെ എല്‍ രാഹുല്‍ ആയിരിക്കും നാലാം നമ്പറില്‍ കളിക്കുക എന്നാണ് സൂചന. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ഗില്‍ ഇറങ്ങും. സര്‍ഫറാസ് ഖാന്‍ ടീമില്‍ നിന്നു പുറത്തായ സാഹചര്യത്തില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് അഞ്ചാം നമ്പറില്‍ അവസരം കിട്ടാന്‍ സാധ്യത ഏറെയാണ്.

മുഹമ്മദ് ഷമിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല

ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെയും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷര്‍ പട്ടേലിന് ഇടമില്ല. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ബുംറയ്‌ക്കൊപ്പം പേസ് ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവരും രണ്ട് പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരും ഉള്‍പ്പെടുന്നു.

ജൂണ്‍ 20നാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. പുതിയ ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയായിരിക്കും ഇത്.

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ്-ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ബി സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവരാണ് ടീം അംഗങ്ങള്‍. 

ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. അദ്ദേഹം 25 ഐ പി എല്‍ മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചിട്ടുണ്ട്. അതില്‍ 14 എണ്ണം വിജയിച്ചപ്പോള്‍ 11 എണ്ണം പരാജയപ്പെട്ടു. അഞ്ച് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച അദ്ദേഹം നാലെണ്ണത്തില്‍ വിജയിച്ചു. ടെസ്റ്റ് മത്സരങ്ങളില്‍ പരിമിതമായ പരിചയമേ ഉള്ളുവെങ്കിലും നേതൃത്വ ഗുണങ്ങളും തന്ത്രപരമായ രീതിയുമാണ് ഗി്ല്ലിന് നറുക്കു വീഴാന്‍ കാരണമായത്.