'എഐ കാനിബലിസം' വിവാദം; അലിബാബയ്ക്കെതിരെ 2.88 കോടി എ ഐ ഡിസ്റ്റിലേഷന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് ആന്ത്രോപിക്

'എഐ കാനിബലിസം' വിവാദം; അലിബാബയ്ക്കെതിരെ 2.88 കോടി എ ഐ ഡിസ്റ്റിലേഷന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് ആന്ത്രോപിക്


വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിത ബുദ്ധി (എ ഐ) മോഡലുകളുടെ കഴിവുകള്‍ അനധികൃതമായി പകര്‍ത്താന്‍ ചൈനീസ് കമ്പനികള്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രമുഖ എ ഐ കമ്പനിയായ ആന്ത്രോപിക്. ചൈനീസ് ടെക് ഭീമനായ അലിബാബയുടെ ക്വെന്‍ എഐ വിഭാഗം തങ്ങളുടെ ക്ലോഡ് എഐ മോഡലുകള്‍ക്കെതിരെ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ 'അഡ്വേഴ്‌സറിയല്‍ ഡിസ്റ്റിലേഷന്‍ ആക്രമണം'  നടത്തിയെന്നാണ് കമ്പനിയുടെ ആരോപണം.

അമേരിക്കന്‍ സെനറ്റില്‍ നടക്കാനിരിക്കുന്ന നിര്‍മിത ബുദ്ധി സംബന്ധിച്ച ചര്‍ച്ചയ്ക്ക് മുന്നോടിയായി ജൂണ്‍ 10ന് സെനറ്റ് ബാങ്കിംഗ്, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ സെനറ്റര്‍മാരായ ടിം സ്‌കോട്ടിനും എലിസബത്ത് വാറനും അയച്ച കത്തിലാണ് ആന്ത്രോപിക് ഈ ആരോപണം ഉന്നയിച്ചത്.

കമ്പനിയുടെ കണക്കുകള്‍ പ്രകാരം അലിബാബയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ ഏകദേശം 25,000 വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് 2026 ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 5 വരെ ആറ് ആഴ്ചയ്ക്കിടെ 2.88 കോടിയിലധികം ചോദ്യോത്തര ഇടപെടലുകള്‍ ക്ലോഡ് എഐയുമായി നടത്തി. ക്ലോഡിന്റെ കഴിവുകള്‍ നിയമവിരുദ്ധമായി പകര്‍ത്താനുള്ള സംഘടിത ശ്രമമാണിതെന്നും കമ്പനിക്കെതിരെ നടന്ന ഏറ്റവും വലിയ ഡിസ്റ്റിലേഷന്‍ ആക്രമണമാണിതെന്നും ആന്ത്രോപിക് ആരോപിച്ചു.

എന്താണ് 'അഡ്വേഴ്‌സറിയല്‍ ഡിസ്റ്റിലേഷന്‍ ആക്രമണം'?

ഒരു ശക്തമായ എ ഐ മോഡലിനോട് ലക്ഷക്കണക്കിന് ചോദ്യങ്ങള്‍ ചോദിച്ച് അതില്‍ നിന്ന് ലഭിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഉത്തരങ്ങള്‍ ശേഖരിക്കുകയും പിന്നീട് ആ വിവരങ്ങള്‍ ഉപയോഗിച്ച് മറ്റൊരു എഐ മോഡലിനെ പരിശീലിപ്പിക്കുകയും ചെയ്യുന്ന രീതിയെയാണ് എഐ ഡിസ്റ്റിലേഷന്‍ എന്ന് വിളിക്കുന്നത്. മോഡലിന്റെ ആന്തരിക കോഡുകളോ സാങ്കേതിക ഘടനയോ ലഭിക്കാതെയും അതിന്റെ യുക്തിചിന്ത, കോഡിങ്, സ്വയം തീരുമാനമെടുക്കല്‍, സങ്കീര്‍ണ പ്രശ്‌നപരിഹാര ശേഷി തുടങ്ങിയ കഴിവുകള്‍ കുറഞ്ഞ ചെലവില്‍ അനുകരിക്കാന്‍ ഈ രീതി സഹായിക്കും.

കമ്പ്യൂട്ടിങ് ശേഷിയിലും എഐ ചിപ്പുകളിലുമുള്ള നിയന്ത്രണങ്ങള്‍ നേരിടുന്ന ചില കമ്പനികള്‍, അമേരിക്കന്‍ എഐ കമ്പനികളായ ആന്ത്രോപിക്, ഓപ്പണ്‍എഐ, ഗൂഗിള്‍ എന്നിവയുമായുള്ള സാങ്കേതിക വിടവ് കുറയ്ക്കാന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ക്ലോഡിന്റെ പ്രധാന കഴിവുകളാണ് ലക്ഷ്യമിട്ടതെന്ന് ആരോപണം

ക്ലോഡിന്റെ ഏറ്റവും മൂല്യമേറിയതും വാണിജ്യപരമായി നിര്‍ണായകവുമായ സവിശേഷതകളായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്, കോഡിങ്, ഏജന്റിക് റീസണിങ്, സ്വയം തീരുമാനമെടുക്കല്‍, സങ്കീര്‍ണ ജോലികള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയാണ് ഈ ഡിസ്റ്റിലേഷന്‍ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നതെന്ന് ആന്ത്രോപിക് കത്തില്‍ പറയുന്നു.

ക്ലോഡ് എഐ ചൈനയില്‍ ഔദ്യോഗികമായി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കമ്പനിയുടെ സേവന നിബന്ധനകളും ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളും ലംഘിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എഐ ബൗദ്ധിക സ്വത്തവകാശ മോഷണത്തെക്കുറിച്ചുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും കമ്പനി ആരോപിക്കുന്നു.

മുമ്പും സമാന സംഭവങ്ങള്‍

ഇതിന് മുമ്പും ചൈനയിലെ മറ്റ് എഐ കമ്പനികള്‍ സമാനമായ രീതിയില്‍ ക്ലോഡിന്റെ കഴിവുകള്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ആന്ത്രോപിക് വെളിപ്പെടുത്തിയിരുന്നു. 2026 ഫെബ്രുവരിയില്‍ പുറത്തുവിട്ട വിവരമനുസരിച്ച് ഡീപ്സീക്ക് ഏകദേശം 1.5 ലക്ഷം, മൂണ്‍ഷോട്ട് എഐ 34 ലക്ഷം, മിനിമാക്‌സ് 1.3 കോടി ചോദ്യോത്തര ഇടപെടലുകള്‍ നടത്തിയതായി കമ്പനി കണ്ടെത്തിയിരുന്നു. എന്നാല്‍ അലിബാബയ്ക്കെതിരെ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന 2.88 കോടി ഇടപെടലുകളുടെ ആരോപണം ഇതിലൊക്കെ വലുതാണ്.

അമേരിക്കന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ആന്ത്രോപിക്കിന്റെ പരാതി സമര്‍പ്പിച്ചതിന് പിന്നാലെ, ജൂണ്‍ 12-ന് അമേരിക്കന്‍ വാണിജ്യ വകുപ്പ് കമ്പനിയുടെ ഏറ്റവും പുതിയ എഐ മോഡലുകളായ മിത്തോസ്, ഫേബിള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മോഡലുകള്‍ ചൈനയിലെയും മറ്റ് ആശങ്കാജനക രാജ്യങ്ങളിലെയും സൈനിക, രഹസ്യാന്വേഷണ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇതിന് കാരണം. തുടര്‍ന്ന് ആന്ത്രോപിക് ഈ മോഡലുകളിലേക്കുള്ള ആഗോള പ്രവേശനം തന്നെ താത്ക്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം, അലിബാബയെ ചൈനീസ് സൈനിക സ്ഥാപനങ്ങളുമായി ബന്ധമുള്ള കമ്പനികളുടെ പട്ടികയില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനത്തെ അലിബാബ ചോദ്യം ചെയ്തിരിക്കുകയാണ്.

സര്‍ക്കാരും വ്യവസായ മേഖലയുമൊന്നിച്ച് എഐ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കണമെന്നും നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും ആന്ത്രോപിക് ആവശ്യപ്പെട്ടു.

ഈ ആരോപണങ്ങള്‍ പുറത്തുവന്നതോടെ അലിബാബയുടെ ഓഹരി വില ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞതായും ദേശീയ സുരക്ഷ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, ആഗോള എഐ മത്സരരംഗം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.