വാഷിംഗ്ടണ്‍: അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ അഭയാര്‍ഥി അപേക്ഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ മുന്‍പ് നടപ്പാക്കിയിരുന്ന കുടിയേറ്റ നയം വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് അമേരിക്കന്‍ സുപ്രീംകോടതിയുടെ അനുമതി. 6-3 ഭൂരിപക്ഷത്തിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. അഭയാര്‍ഥി അപേക്ഷകള്‍ ദിവസേന പരിമിതപ്പെടുത്തുന്ന ‘മീറ്ററിംഗ്’ നയം തടഞ്ഞുകൊണ്ടുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
അതിര്‍ത്തിയിലെ പ്രവേശനകേന്ദ്രങ്ങളില്‍ ഓരോ ദിവസവും നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമേ ഈ നയം പ്രകാരം അഭയാര്‍ഥി അപേക്ഷ നല്‍കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതുമൂലം ആയിരക്കണക്കിന് ആളുകള്‍ ആഴ്ചകളോ മാസങ്ങളോ അതിര്‍ത്തിക്കപ്പുറത്ത് താല്‍ക്കാലിക ക്യാമ്പുകളില്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. ഈ നയം ആദ്യം ബറാക് ഒബാമയുടെ ഭരണകാലത്ത് പരിമിതമായി നടപ്പാക്കിയതായിരുന്നു. പിന്നീട് ട്രംപിന്റെ ആദ്യ ഭരണകാലത്ത് മെക്‌സിക്കന്‍ അതിര്‍ത്തിയിലെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചു.
അതിര്‍ത്തിയിലൂടെ വര്‍ധിച്ചുവരുന്ന അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ ഈ നയം അനിവാര്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. നിലവില്‍ ‘മീറ്ററിംഗ്’ നയം നിലവിലില്ലെങ്കിലും അഭയാര്‍ഥികള്‍ക്ക് മറ്റ് നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നയം വീണ്ടും നടപ്പാക്കുമോ എന്ന കാര്യം ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഈ വിധി നമ്മുടെ തെക്കന്‍ അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ഒരു പ്രധാന ഉപാധിയാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ജനറല്‍ കൗണ്‍സല്‍ ജെയിംസ് പെര്‍സിവല്‍ പറഞ്ഞു:
അതിര്‍ത്തിയില്‍ തടയപ്പെട്ട ആളുകള്‍ ഔദ്യോഗികമായി അമേരിക്കയില്‍ പ്രവേശിച്ചിട്ടില്ലെന്നും അതിനാല്‍ അവര്‍ക്ക് ഉടന്‍ അഭയാര്‍ഥി അപേക്ഷ സ്വീകരിക്കേണ്ട നിയമബാധ്യത സര്‍ക്കാരിനില്ലെന്നും ട്രംപ് ഭരണകൂടം കോടതിയില്‍ വാദിച്ചു, ഒരു അതിഥി വീടിന്റെ വാതിലില്‍ മുട്ടിയതുകൊണ്ട് മാത്രം വീട്ടിനുള്ളില്‍ എത്തിയതായി പറയാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.
മെക്‌സികോ അതിര്‍ത്തിവഴിയുള്ള കുടിയേറ്റം: ട്രംപ് ഭരണകൂട നയത്തിന് സുപ്രീംകോടതിയുടെ അനുമതി
