വാഷിംഗ്ടൺ: യു.എസിൽ എഫ് 1 അപേക്ഷകരുടെ അപേക്ഷകൾ കൂട്ടമായി തള്ളുന്നതായി റിപ്പോർട്ട്. ഇതിൽ വലിയ അളവിൽ വിദേശ വിദ്യാർത്ഥികളുടെ വിസ അപേക്ഷകളാണ് തള്ളപ്പെട്ടത്. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 41ശതമാനം വിദേശവിദ്യാർഥികളുടെ വിസകൾ യു.എസ് ഭരണകൂടം തള്ളിക്കളഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു . 10 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്.
2023-24 വർഷത്തിൽ എഫ്.1 വിസക്കായി 6.79 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. അതിൽ 2.79 ലക്ഷം അപേക്ഷകൾ തള്ളി. 2022-23 വർഷത്തിൽ 6.99 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. അതിൽ 2.53 ലക്ഷം അപേക്ഷകൾ നിരസിച്ചു. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ടവർ ഏതു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന പട്ടിക യു.എസ് പുറത്തുവിട്ടിട്ടില്ല.
കോവിഡിന് മുമ്പുള്ള കാലങ്ങളിൽ അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ രീതിയിൽ വർധനവുണ്ടായിരുന്നു. 2023-24 വർഷമായതോടെ അപേക്ഷകരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങി.
2023-24 വർഷത്തിൽ 4.01 ലക്ഷം എഫ്1 വിസകളാണ് യു.എസ് ഇഷ്യൂ ചെയ്തത്. അതിനു തൊട്ടുമുമ്പുള്ള വർഷം 4.45 ലക്ഷം എഫ്1 വിസകളും അനുവദിച്ചു.
യു.എസിലെ അക്കാദമിക സ്ഥാപനങ്ങളിൽ പഠനം നടത്താൻ വിദേശ വിദ്യാർഥികൾക്ക് നൽകുന്ന കുടിയേറ്റ ഇതര വിസയാണ് എഫ് 1 വിസ. യു.എസ് പ്രതിവർഷം അനുവദിക്കുന്ന വിദ്യാർത്ഥി വിസയിൽ 90 ശതമാനവും എഫ് 1 വിസയാണ്.
യു.എസിൽ എഫ് 1 അപേക്ഷകരുടെ അപേക്ഷകൾ കൂട്ടമായി തള്ളുന്നു; തള്ളിക്കളഞ്ഞതിൽ 41 % വിദേശ വിദ്യാർത്ഥി വിസകൾ
