തോമസ് മാത്യു ക്രൂക്ക്‌സിന്റെ ഫോണ്‍ എഫ്ബിഐ സ്‌പെഷ്യലിസ്റ്റുകള്‍ പരിശോധിച്ചു; വധശ്രമത്തിന് തുമ്പൊന്നുമില്ല

തോമസ് മാത്യു ക്രൂക്ക്‌സിന്റെ ഫോണ്‍ എഫ്ബിഐ സ്‌പെഷ്യലിസ്റ്റുകള്‍ പരിശോധിച്ചു; വധശ്രമത്തിന് തുമ്പൊന്നുമില്ല


പെന്‍സില്‍വാനിയ: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തോമസ് മാത്യു ക്രൂക്സിന്റെ ഫോണിലേക്ക് എഫ്ബിഐ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ആക്സസ് ലഭിച്ചുവെന്ന് ബ്യൂറോ അറിയിച്ചു.

പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ട്രംപിന്റെ പ്രചാരണ റാലിയില്‍ നടന്ന വെടിവയ്പിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് എഫ്ബിഐ പറഞ്ഞു, റാലിയില്‍ പങ്കെടുത്തവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ 20കാരനായ ക്രൂക്സിനെ കുറിച്ച് ഏജന്റുമാര്‍ ഉത്തരം തേടുന്നത് തുടരുകയാണ്. സംഭവത്തില്‍ രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അന്വേഷകര്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും 100ഓളം അഭിമുഖങ്ങള്‍ നടത്തുകയും ക്രൂക്‌സിന്റെ വീടും വാഹനവും പരിശോധിക്കുകയും ചെയ്തതായി എഫ്ബിഐ പറഞ്ഞു.

റാലിയില്‍ നിന്ന് വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെ നൂറുകണക്കിന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ പറഞ്ഞു.

ശനിയാഴ്ച നടന്ന പരിപാടിയില്‍ വേദിക്കു പുറത്തുള്ള മേല്‍ക്കൂരയില്‍ കയറിയാണ് ക്രൂക്ക്‌സ് ട്രംപിന് നേരെ ഒന്നിലധികം വെടിയുതിര്‍ത്തത്. സ്‌ക്രീനിലേക്ക് നോക്കുന്ന ജനക്കൂട്ടത്തിലേക്ക് തല തിരിച്ചപ്പോഴാണ് മുന്‍ പ്രസിഡന്റിന്റെ ചെവിയില്‍ വെടിയുണ്ട തട്ടിത്തെറിച്ചു പോയത്. സീക്രട്ട് സര്‍വീസ് കൗണ്ടര്‍ സ്നൈപ്പര്‍ വെടിയുതിര്‍ത്ത് ക്രൂക്സിനെ കൊലപ്പെടുത്തുകയായിരുന്നു. 

ക്രൂക്സിനെ കുറിച്ചും വന്‍ സുരക്ഷാ വീഴ്ചയെ കുറിച്ചും ഇപ്പോഴും അജ്ഞാതമായ നിരവധി കാര്യങ്ങളുണ്ട്. ട്രംപിനെതിരെ വെടിയുതിര്‍ക്കാനുള്ള കാരണവും അവ്യക്തമായി തുടരുകയാണ്. 

ക്രൂക്ക്‌സിന്റെ ഫോണില്‍ എഫ്ബിഐ നടത്തിയ തിരച്ചിലില്‍ ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്താണെന്ന ഒരു വിവരവും ലഭിച്ചിട്ടില്ല. മാത്രമല്ല വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നതനുസരിച്ച് ക്രൂക്ക്‌സിന് എന്തെങ്കിലും രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ക്കും അറിയില്ല. 

എഫ്ബിഐയുടെ പിറ്റ്സ്ബര്‍ഗ് ഫീല്‍ഡ് ഓഫീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ സെനറ്റിലെയും ഹൗസിലെയും വിവിധ കമ്മിറ്റികളില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമനിര്‍മ്മാതാക്കള്‍ കൊലപാതകശ്രമം എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് സീക്രട്ട് സര്‍വീസില്‍ നിന്ന് ഉത്തരം തേടുന്നതിനാല്‍ അവരുടേതായ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ഡയറക്ടര്‍ കിംബര്‍ലി ചീറ്റിലുമായി ഒരാഴ്ചയ്ക്കുള്ളില്‍ നടത്തുന്ന ഒരു ഹിയറിംഗിന് മുന്നോടിയായി സീക്രട്ട് സര്‍വീസിന് അഭ്യര്‍ഥന അയച്ചിട്ടുണ്ട്. അഭ്യര്‍ഥനയില്‍ റാലിയിലെ നിയമപാലകരുടെ പേരുകള്‍, പരിപാടിയുമായി ബന്ധപ്പെട്ട് സീക്രട്ട് സര്‍വീസിന്റെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകള്‍, സംഭവവുമായി ബന്ധപ്പെട്ട ഏതെങ്കിലും ആന്തരിക രേഖകളും ആശയവിനിമയങ്ങളും എന്നിവയും നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. 

സെനറ്റും ഹൗസ് ഹോംലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റികളും വിഷയം അന്വേഷിക്കുന്നതിനാല്‍ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ പോള്‍ അബ്ബേറ്റ് വിവിധ കമ്മിറ്റികള്‍ക്ക് ബ്രീഫിംഗുകള്‍ നല്‍കി.

സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ഡിക്ക് ഡര്‍ബിന്‍ എഫ്ബിഐ, സീക്രട്ട് സര്‍വീസ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയോട് അടുത്തയാഴ്ച അടച്ച മുറിയില്‍ ഇന്‍-പേഴ്സണ്‍ ബ്രീഫിംഗ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.