വാഷിംഗ്ടൺ: ധാതുക്കൾക്കായുള്ള ആഴക്കടൽ ഖനനം വേഗത്തിലാക്കാൻ ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടിവ് ഉത്തരവിനെ അപലപിച്ച് പരിസ്ഥിതി സംഘടനകൾ. ഇത് സമുദ്ര ആവാസവ്യവസ്ഥയെ പരിഹരിക്കാനാവാത്തവിധം ദോഷകരമായി ബാധിക്കുമെന്നും ഇതിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾ കൈകൊള്ളുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയെ അവഗണിക്കുന്നതാണ് ട്രംപിന്റെ ഉത്തരവെന്നും പരിസ്ഥിതി സംഘടനകൾ പറയുന്നു.
യു.എസിലെയും അന്താരാഷ്ട്ര ജലാശയങ്ങളിലെയും സമുദ്രത്തിന്റെ അടിത്തട്ട് ഖനനം ചെയ്യുന്നതിനുള്ള പെർമിറ്റുകൾ കമ്പനികൾക്ക് വേഗത്തിൽ നൽകാൻ കഴിഞ്ഞ ദിവസം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനോട് നിർദേശിച്ചിരുന്നു.
സൈനിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഹൈടെക് നിർമാണത്തിൽ ഉപയോഗിക്കുന്ന നിക്കൽ, കൊബാൾട്ട്, മാംഗനീസ് തുടങ്ങിയ നിരവധി നിർണായക ധാതുക്കൾ നിയന്ത്രിക്കാൻ ചൈന തുനിയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. ദേശീയ അധികാരപരിധിക്കുള്ളിലും പുറത്തും സമുദ്രാടിത്തട്ടിലെ ധാതു പര്യവേക്ഷണത്തിലും വികസനത്തിലും യു.എസിനെ ആഗോള നേതാവായി സ്ഥാപിക്കുമെന്നാണ് ട്രംപിന്റെ വാദം.
കാനഡ ആസ്ഥാനമായുള്ള മെറ്റൽസ് കമ്പനി അന്താരാഷ്ട്ര ജലാശയങ്ങളിൽ ഖനനം ചെയ്യുന്നതിന് ഒരു യു.എസ് അനുബന്ധ സ്ഥാപനം വഴി അനുമതി തേടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. യു.എസിലെ നിർണായക ധാതു വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിനായി വിലയേറിയ ധാതുക്കൾ അടങ്ങിയ നോഡ്യൂളുകൾ ഖനനം ചെയ്യുന്നതിന് ഈ വർഷം പെർമിറ്റുകൾക്ക് അപേക്ഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനി വെള്ളിയാഴ്ച അവരുടെ വെബ്‌സൈറ്റിൽ ഒരു പ്രസ്താവന ഇറക്കിയിരുന്നു.
'എല്ലായ്‌പ്പോഴും എപോലെ സ്‌പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെയും പങ്കാളികളുടെയും നിക്ഷേപകരുടെയും താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' കമ്പനിയുടെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ജെറാർഡ് ബാരൺ പറഞ്ഞു.
എന്നാൽ ഇത് മത്സ്യബന്ധനത്തെ ദോഷകരമായി ബാധിക്കുമെന്നും കൽക്കരി, വാതകം, മറ്റ് ഫോസിൽ ഇന്ധനങ്ങൾ എന്നിവ കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനത്തിന്റെ പ്രധാന ഘടകമായ കാർബൺ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാനും സംഭരിക്കാനുമുള്ള സമുദ്രങ്ങളുടെ കഴിവിനെ പോലും ബാധിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു.
കടൽത്തീര ഖനനത്തിന് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് 30ൽ അധികം രാജ്യങ്ങളും മത്സ്യബന്ധന വ്യാപാര ഗ്രൂപ്പുകളും പരിസ്ഥിതി പ്രവർത്തകരും ചില ഓട്ടോ, ടെക് കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്. 'ആഴക്കടൽ ഖനനം നമ്മുടെ സമുദ്രത്തിനും അതിനെ ആശ്രയിക്കുന്ന നമുക്കെല്ലാവർക്കും വളരെ അപകടകരമായ ശ്രമമാണെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നുവെന്ന് ഓഷ്യൻ കൺസർവൻസിയിലെ വിദേശകാര്യ വൈസ് പ്രസിഡന്റ് ജെഫ് വാട്ടേഴ്‌സ് പറഞ്ഞു.
'ആഴക്കടൽ ഖനനം മൂലമുണ്ടാകുന്ന ദോഷങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ മാത്രമായി പരിമിതപ്പെടുന്നില്ല. അത് മുഴുവൻ ജല നിരയെയും മുകളിൽ നിന്ന് താഴേക്ക്, എല്ലാവരെയും അതിനെ ആശ്രയിക്കുന്ന എല്ലാറ്റിനെയും ബാധിക്കും' അദ്ദേഹം മുന്നറിയിപ്പ് നൽകി.
ധാതുക്കൾക്കായുള്ള ആഴക്കടൽ ഖനനം വേഗത്തിലാക്കാൻ നിർദ്ദേശിക്കുന്ന ട്രംപിന്റെ ഉത്തരവിനെതിരെ പരിസ്ഥിതി സംഘടനകൾ
