എച്ച് 1 ബി വിസ അനുമതിയില്‍ കുറവ്; അനുവദിച്ചതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാര്‍

എച്ച് 1 ബി വിസ അനുമതിയില്‍ കുറവ്; അനുവദിച്ചതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാര്‍


വാഷിംഗ്ടണ്‍: യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്-1ബി വിസ കണക്കുകള്‍ പുറത്തുവിട്ടു. പുതിയ വിസ അനുമതികളില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അനുമതി ലഭിച്ചവരില്‍ ഇപ്പോഴും ഭൂരിപക്ഷം ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇന്ത്യന്‍- അമേരിക്കന്‍ വെഞ്ചര്‍ ക്യാപിറ്റലിസ്റ്റ് ഡീഡി ദാസ് യു എസ് സി ഐ എസ് കണക്കുകള്‍ വിശകലനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മൊത്തത്തില്‍ എച്ച് 1 ബി വിസ കുറവ് യാഥാര്‍ഥ്യമാണെങ്കിലും അതിശയകരമായ തോതില്‍ അല്ലെന്നാണ് അഭിപ്രായപ്പെട്ടത്. 

2026 സാമ്പത്തിക വര്‍ഷത്തെ എച്ച് 1 ബി വിസ ഗുണഭോക്താക്കളില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്. 2020-ലെ 74.9 ശതമാനം എന്നതില്‍ നിന്ന് ഇത് അല്പം കുറഞ്ഞെങ്കിലും 2004-ലെ 43 ശതമാനത്തേക്കാള്‍ ഏറെ കൂടുതലാണ്.

ഇന്ത്യക്കാര്‍ എച്ച് 1 ബി പദ്ധതിയില്‍ ആധിപത്യം പുലര്‍ത്തുന്നത് സത്യമാണെന്ന് ദാസ് കുറിച്ചു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളുടെ വളര്‍ച്ചയാണ് ഇന്ത്യക്കാരുടെ ഉയര്‍ച്ചയ്ക്ക് പ്രധാന കാരണം. 2005ല്‍ 43 ശതമാനമായിരുന്ന ഈ മേഖലയുടെ വിഹിതം 2020-ല്‍ 69.5 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴത് 63.9 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

35 മുതല്‍ 44 വയസ്സുവരെയുള്ള പ്രായവിഭാഗത്തില്‍ അപേക്ഷകരുടെ എണ്ണം 2000ത്തിന്റെ മധ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയായിട്ടുണ്ട്. ഐ ടി സര്‍വീസ് തൊഴിലാളികള്‍ മധ്യ കരിയറില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് മാറിവരുന്നതാണ് ഇതിന് സാധ്യതയുള്ള കാരണമെന്നും ദാസ് വ്യക്തമാക്കി.

പുതിയ, ഏകദേശം വ്യത്യസ്ത അപേക്ഷകരുടെ എണ്ണം 30 ശതമാനം കുറഞ്ഞ് 4.86 ലക്ഷത്തില്‍ നിന്ന് 3.39 ലക്ഷമായി. പുതിയ അനുമതികള്‍ 37 ശതമാനം കുറഞ്ഞ് ഏകദേശം 1.2 ലക്ഷമായി 2020-ലെ നിലയിലേക്ക് മടങ്ങി.

പുനര്‍നവീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള മൊത്തം അനുമതി നിരക്ക് 71.9 ശതമാനമായി താഴ്ന്നു. 21 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മൊത്തം അപേക്ഷകരുടെ എണ്ണം റെക്കോര്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന സംഖ്യയായ 4.56 ലക്ഷം  ആയിരുന്നിട്ടും മൊത്തം അനുമതികള്‍ ഏകദേശം 3.28 ലക്ഷമായി ചുരുങ്ങി. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്.

മധ്യശമ്പളം 21 വര്‍ഷത്തിനിടെ 53,000 ഡോളറില്‍ നിന്ന് 1,20,000 ഡോളറായി ഉയര്‍ന്നു. വാര്‍ഷിക ശരാശരി നാല് ശതമാനമാണ് വളര്‍ച്ച നിലനിര്‍ത്തിയത്. 

2004 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എച്ച് 1 ബി വളര്‍ച്ച പ്രധാനമായും പുതിയ വിസകള്‍ക്കുപകരം നിലവിലുള്ള വിസകളുടെ കാലാവധി നീട്ടലിലൂടെയാണുണ്ടായതെന്ന് ദാസ് നിരീക്ഷിച്ചു. കൂടാതെ എല്ലാ ശമ്പള തലങ്ങളിലും സ്ഥിരമായ വേതന വര്‍ധനയുണ്ടെന്നത് കുറഞ്ഞ വേതന തൊഴിലാളികളെ ആശ്രയിക്കുന്ന പദ്ധതി എന്ന ആരോപണത്തെ ചോദ്യം ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.