മിനസോട്ട : കാനഡ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദിയായ മുഖ്യപ്രതിക്ക് മിനസോട്ട കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
യാത്രയ്ക്കിടെ വഴിയില്‍വെച്ച് കടുത്ത മഞ്ഞുവീഴ്ചയില്‍പ്പെട്ട് ഇന്ത്യക്കാരായ നാലംഗ കുടുംബം തണുത്ത് മരിച്ചസംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. 2022 ജനുവരിയില്‍ കാനഡ അതിര്‍ത്തി വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഗുജറാത്ത് സ്വദേശികളായ വൈശാലിബെന്‍ പട്ടേല്‍ (37), ഭര്‍ത്താവ് ജഗദീഷ് പട്ടേല്‍ (39) അവരുടെ 11 വയസ്സുള്ള മകള്‍ വിഹാംഗി, അവരുടെ മൂന്ന് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് കൊടുതണുപ്പില്‍ തണുത്തുറഞ്ഞ് മരിച്ചത്. ഗുജറാത്തിലെ ഡിങ്കുച്ച എന്ന ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു കുടുംബം.
ദാരുണമായ സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇന്ത്യക്കാരനായ അന്താരാഷ്ട്ര മനുഷ്യക്കടത്ത് ഗൂഢാലോചനയിലെ പ്രധാന കണ്ണിയായ രാമന്‍ലാല്‍ പട്ടേലി(29)നെ കോടതി ശിക്ഷിച്ചത്. ഇയാള്‍ ഡേര്‍ട്ടി ഹാരി' എന്നാണ് അറിയപ്പെടുന്നത്. ഇയാളെക്കൂടാതെ, ഫ്‌ലോറിഡയില്‍ നിന്നുള്ള അമേരിക്കക്കാരനായ സ്റ്റീവ് ഷാന്‍ഡിന്‍ (50) എന്നയാള്‍ക്ക് ആറര വര്‍ഷത്തെ തടവ് ശിക്ഷയും ലഭിച്ചു.
മുഖ്യപ്രതി പട്ടേലിന് ഏകദേശം 20 വര്‍ഷം തടവും ഇന്ത്യന്‍ കുടുംബത്തെ യുഎസില്‍ എത്തിക്കാമെന്ന് ഏറ്റ ഡ്രൈവറായ സ്റ്റീവ് ഷാന്‍ഡിന് ഏകദേശം 11 വര്‍ഷം തടവുമാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിരുന്നത്.
'ഈ കുറ്റകൃത്യം പല കാര്യങ്ങളിലും അസാധാരണമാണ്, കാരണം രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് വ്യക്തികളുടെ സങ്കല്‍പ്പിക്കാനാവാത്ത മരണത്തില്‍ അത് കലാശിച്ചു. ഇവ വ്യക്തമായി ഒഴിവാക്കാവുന്ന മരണങ്ങളായിരുന്നു'യുഎസ് ജില്ലാ ജഡ്ജി ജോണ്‍ ടണ്‍ഹൈം പറഞ്ഞു.
പട്ടേല്‍ പ്രധാന പ്രതിയല്ലെന്നും 18 മാസം തടവ് മാത്രം തടവുശിക്ഷ നല്‍കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ മെച്ചപ്പെട്ട ജീവിതത്തിനായുള്ള കുടിയേറ്റക്കാരുടെ പ്രതീക്ഷകളെ പട്ടേല്‍ സ്വന്തം അത്യാഗ്രഹം കാരണം ചൂഷണം ചെയ്തുവെന്ന് മിനസോട്ടയിലെ ആക്ടിംഗ് യുഎസ് അറ്റോര്‍ണി ലിസ കിര്‍ക്ക്പാട്രിക് പറഞ്ഞു.
കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ സഹായിക്കുന്ന കുറ്റകരമായ സംരംഭത്തിന്റെ ഭാഗമായിരുന്നു ഇരുവരുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡേര്‍ട്ടി ഹാരി എന്ന ഹര്‍ഷ്‌കുമാര്‍ പട്ടേല്‍ അനധികൃതമായി ഇന്ത്യയില്‍ നിന്ന് ആളുകളെ യുഎസിലേക്ക് കടത്തുന്ന ഏജന്റാണ്. കാനഡ - യുഎസ് അതിര്‍ത്തിയില്‍ ആളുകളെ എത്തിച്ചശേഷം. കുറച്ചു ദൂരം നടന്ന് യുഎസില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്റ്റീവ് ഷാന്‍ഡിന്റെ പിക്ക് അപ് വാന്‍ വഴി ആളുകളെ കടത്തുകയായിരുന്നു പതിവ്. പക്ഷേ മറ്റ് 7 പേര്‍ക്കൊപ്പം ആ നാലംഗ കുടുംബം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആ ദിവസം മൈനസ് 23 ഡിഗ്രിയായിരുന്നു തണുപ്പ്. കൊടും തണുപ്പും ഇരുട്ടുമൂലം ഇവര്‍ കൂട്ടം തെറ്റിയിരുന്നു. അതിര്‍ത്തിയില്‍ മഞ്ഞില്‍ പുതഞ്ഞുപോയ ഷാന്‍ഡിന്റെ പിക്ക് അപ് വാന്‍ അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. കൂടുതല്‍ തിരച്ചിലിനൊടുവില്‍ നാലംഗ കുടുംബത്തെ കണ്ടെത്തി. 2022 ജനുവരി 19 ന് മാനിറ്റോബയ്ക്കും മിനസോട്ടയ്ക്കും ഇടയിലുള്ള അതിര്‍ത്തിയുടെ വടക്ക് ഭാഗത്തായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ച സംഭവത്തില്‍ മുഖ്യപ്രതിക്ക് 10 വര്‍ഷം ജയില്‍
