കമലഹാരിസ് തന്റെ കറുത്ത പാരമ്പര്യം മറച്ചുപിടിച്ച് ഇന്ത്യന്‍ ബന്ധം മാത്രം പുറത്തുകാട്ടുന്നുവെന്ന് ട്രംപ്

കമലഹാരിസ് തന്റെ കറുത്ത പാരമ്പര്യം മറച്ചുപിടിച്ച് ഇന്ത്യന്‍ ബന്ധം മാത്രം പുറത്തുകാട്ടുന്നുവെന്ന് ട്രംപ്


ഷിക്കാഗോ/ഹ്യൂസ്റ്റണ്‍/ഹാരിസ്ബര്‍ഗ്, പെന്‍സില്‍വേനിയ: ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്‍ഡോ-ആഫ്രിക്കന്‍ വംശജയുമായ കമല ഹാരിസ് അവരുടെ ആഫ്രിക്കന്‍ പാരമ്പര്യം എക്കാലലത്തും കുറച്ചുകാണിക്കാനാണ് ശ്രമിച്ചതെന്ന് റിപ്പബലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ്.  

ബുധനാഴ്ച രാജ്യത്തെ ഏറ്റവും വലിയ കറുത്ത പത്രപ്രവര്‍ത്തക സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ തന്റെ ഡെമോക്രാറ്റിക് എതിരാളി കമല ഹാരിസ് മുന്‍ കാലങ്ങളില്‍ അവരുടെ കറുത്ത പാരമ്പര്യത്തെ കുറച്ചുകാണിക്കുകയായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.

'അവര്‍ (കമല) എല്ലായ്‌പ്പോഴും ഇന്ത്യന്‍ പാരമ്പര്യമുള്ളവരായിരുന്നു, അവര്‍ ഇന്ത്യന്‍ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അവര്‍ കറുത്തവംശജയാണെന്ന് വിവരങ്ങള്‍ പുറത്തുവരുന്നതുവരെ അവര്‍ കറുത്തവളാണെന്ന് എനിക്കറിയില്ലായിരുന്നു, ഇപ്പോള്‍ അവള്‍ കറുത്തവള്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു.


'സത്യത്തില്‍ അവള്‍ ഇന്ത്യക്കാരിയാണോ അതോ കറുത്തവളാണോ? ട്രംപ് ചോദിച്ചു. 'എന്നാല്‍ ഞാന്‍ രണ്ടിനെയും ബഹുമാനിക്കുന്നു എന്ന നിങ്ങള്‍ അറിയണം. പക്ഷേ അവള്‍ തീര്‍ച്ചയായും അത് ചെയ്യുന്നില്ല, കാരണം അവള്‍ എല്ലാ വഴികളിലും ഇന്ത്യക്കാരിയായിരുന്നു, പിന്നെ പെട്ടെന്ന് അവള്‍ ഒരു വഴിത്തിരിവ് ഉണ്ടാക്കി, ഒരു കറുത്ത വ്യക്തിയായി മാറുകയായിരുന്നു.

ഇന്ത്യന്‍, ജമൈക്കന്‍ പാരമ്പര്യമുള്ള ഹാരിസ്, കറുത്തവര്‍ഗക്കാരിയും ഏഷ്യക്കാരിയുമായി വളരെക്കാലമായി സ്വയം തിരിച്ചറിയപ്പെടുന്ന വ്യക്തിയാണ്. വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയും ഏഷ്യന്‍ അമേരിക്കന്‍ വ്യക്തിയുമാണ് അവര്‍.

ട്രംപിന്റെ അഭിപ്രായങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഹ്യൂസ്റ്റണില്‍ ഒത്തുകൂടിയ കറുത്തവര്‍ഗ്ഗക്കാരുടെ സിഗ്മ ഗാമ റോയിലെ അംഗങ്ങളോട് ഹാരിസ് തനിക്കെതിരെ ട്രംപ് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. മുന്‍ പ്രസിഡന്റിന്റെ കീഴിലുള്ള നാല് വര്‍ഷങ്ങള്‍ എങ്ങനെയായിരുന്നുവെന്നതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ട്രംപിന്റെ വാക്കുകളിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നതെന്ന് കമലഹാരിസ് പറഞ്ഞു.

'ഭിന്നിപ്പിന്റെയും അനാദരവിന്റെയും അതേ പഴയ പ്രകടനമായിരുന്നു അത്', ഹാരിസ് പറഞ്ഞു. എന്നാല്‍ 'അമേരിക്കന്‍ ജനത അദ്ദേഹത്തിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടത് അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഈ മാസം ആദ്യം വൈറ്റ് ഹൗസ് പ്രചാരണം ആരംഭിച്ചതിനുശേഷം, ഹാരിസിന് ഓണ്‍ലൈനില്‍ ലൈംഗികവും വംശീയവുമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചില തീവ്ര വലതുപക്ഷ അക്കൗണ്ടുകള്‍ അവളുടെ വംശീയ സ്വത്വത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വ്യക്തിപരമായ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഓരോരുത്തരും തങ്ങളുടെ നയപരമായ സ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ നിയമനിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.